ദോഹ: ശൈത്യകാലത്ത് കുട്ടികളിലുണ്ടാകുന്ന വൈറൽ പനിയെ തുടർന്ന് നിരന്തരം ആൻറിബയോ ട്ടിക് ഉപയോഗിക്കുന്നതിനെതിരെ ഹമദ് മെഡിക്കൽ കോർപറേഷൻ. സ്കൂളിൽ പോകുന്ന കുട്ടി കളിൽ പൊതുവായി കണ്ടുവരുന്ന രോഗാവസ്ഥയാണ് അപ്പർ റെസ്പിറേറ്ററി ഇൻഫെക്ഷനെന്നും നവബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല സീസണിൽ ഇത് വർധിക്കുമെന്നും പനി, ജലദോഷം, ചുമ തുടങ്ങിയവ ഇതിെൻറ ഭാഗമാണെന്നും അൽ വക്റ ആശുപത്രി പീഡിയാട്രിക് എമർജൻസി കൺസൾട്ടൻറ് ഡോ. ഷിഹാബ് അമീൻ അൽ ബർസൻജി പറഞ്ഞു.ചില സമയങ്ങളിൽ രോഗം കൂടുമെന്നും എന്നാൽ, നിസ്സാരമായ ചികിത്സ കൊണ്ട് മാറ്റാവുന്നതേയുള്ളൂവെന്നും ഇതിനായി ആൻറിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യരുതെന്നും ഡോ. അൽ ബർസൻജി ചൂണ്ടിക്കാട്ടി.
ബാക്ടീരിയൽ ഇൻഫെക്ഷനുകളെ ഇല്ലാതാക്കുന്നതിനും രോഗികൾക്ക് പെട്ടെന്ന് ശമനം ലഭിക്കുന്നതിനും ആൻറിബയോട്ടിക്കുകൾ പ്രധാനപ്പെട്ടതാണെന്നും എന്നാൽ വൈറസ് സംബന്ധമായ അസുഖങ്ങൾക്ക് ഇതിനെ ഒരിക്കലും ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറൽ അസുഖങ്ങൾ വരുന്നതോടെ രക്ഷിതാക്കൾ ഡോക്ടറെ കാണിക്കുകയും ആൻറിബയോട്ടിക്കിന് ഡോക്ടറെ നിർബന്ധിക്കുകയും ഡോക്ടർ എഴുതിക്കൊടുക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്. രക്ഷിതാക്കളും ഡോക്ടർമാരും ചെയ്യുന്നത് വലിയ തെറ്റാണ്. കുട്ടികളിലെ അധിക രോഗങ്ങൾക്കും ആൻറിബയോട്ടിക് ശീലമാക്കുന്നത് ഒഴിവാക്കണമെന്നും ഡോ. അൽ ബർസൻജി നിർദേശിച്ചു. ആൻറിബയോട്ടിക്ക് ആവശ്യമില്ലാത്ത സമയങ്ങളിൽ കുട്ടികൾക്ക് ഇവ നൽകുന്നത് കൂടുതൽ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ആറു മാസത്തിന് താഴെയുള്ള കുട്ടികൾ നിർബന്ധമായും ശൈത്യകാലത്തിെൻറ ആദ്യ മാസങ്ങളിൽ ഫ്ലൂ വാക്സിനുകൾ എടുത്തിരിക്കണമെന്നും കുട്ടികളിലെ വൃത്തിയും വെടിപ്പും ആരോഗ്യ പരിപാലനവും രോഗങ്ങൾ തടയുന്നതിൽ സുപ്രധാന പങ്കു വഹിക്കുമെന്നും കുട്ടിക്ക് രോഗം പിടിപെട്ടാൽ നിർബന്ധമായും ഡോക്ടറെ കാണിക്കണമെന്നും സ്കൂളിൽ പറഞ്ഞയക്കുന്നത് ഒഴിവാക്കണമെന്നും മതിയായ വിശ്രമം അനുവദിക്കണമെന്നും വെയിൽ കോർണൽ മെഡിസിനിലെ അസി. പ്രഫസർ കൂടിയായ അൽ ബർസൻജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.