ദോഹ: ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഫലസ്തീനിലെ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് ഖത്തര്‍ റെഡ് ക്രസൻറി സൊസൈറ്റി 11 ഡയാലിസിസ് മെഷീനുകള്‍ നൽകി. സൊസൈറ്റിയുടെ ഗസ്സ ഡയാലിസിസ് സര്‍വിസസ് പദ്ധതിയുടെ ഭാഗമായാണ് 4,86,000 ഡോളര്‍ ചെലവില്‍ മൂന്ന് ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ നൽകിയതെന്ന് ഗസ്സയിലെ സൊസൈറ്റി പ്രതിനിധി ഡോ. അക്രം നാസര്‍ അറിയിച്ചു. ഷുഹാദ അല്‍ അഖ്സ ഹോസ്പിറ്റിലില് ആറ് മെഷീനുകളും ഗസ്സയിലെ യൂറോപ്യന്‍ ഹോസ്പിറ്റലിന് നാല് മെഷീനുകളും തുര്‍ക്കിഷ് ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ് ഹോസ്പിറ്റലിന് ഒരു മെഷീനുമാണ് നൽകിയത്.
ഗസ്സ ആശുപത്രികള്‍ക്കായുള്ള പദ്ധതി ഏറെ സഹായകരമാകുമെന്ന് ഷുഹാദ അല്‍ അഖ്സ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. കമല്‍ ഖത്താര്‍ പറഞ്ഞു. പുതുതായി നൽകിയ മെഷീനുകള്‍ ആശുപത്രിയുടെ ഡയാലിസിസ് വിഭാഗത്തിലെ ഫലനിരക്കില് ഗണ്യമായ വര്‍ധനയാണ് ഉണ്ടാക്കുക. നിലവില്‍ 18 മെഷീനുകളുണ്ടെങ്കിലും യന്ത്രത്തകരാറുകള്‍, ഉപരോധത്തിനിടയിലെ സ്പെയര്‍ പാര്‍ട്സുകളുടെ അഭാവം, വൈദ്യുതി വെട്ടിക്കുറക്കല്‍ തുടങ്ങിയവയെ തുടര്‍ന്ന് 50 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ ഫലനിരക്കാണ് നിലവില്‍ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലസ്തീന് എല്ലാതലത്തിലുമുള്ള സഹായം നൽകാൻ എന്നും ഖത്തർ മുന്നിലുണ്ട് ഗസ്സക്ക് 360 മില്യൻ ഡോളറിെൻറ സാമ്പത്തികസഹായം നൽകാൻ അടുത്തിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിട്ടിരുന്നു. 2021 വർഷത്തിലുടനീളമായാണ് ഈ സഹായം ലഭ്യമാക്കുക. ഉപരോധത്താൽ വലയുന്ന ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കുള്ള തുടർസഹായങ്ങളുെടയും പിന്തുണയുടെയും ഭാഗമായാണ്. ഫലസ്തീനിലെ ജീവനക്കാർക്ക് ശമ്പളം, അർഹരായ കുടുംബങ്ങൾക്ക് സാമ്പത്തികസഹായം എന്നിവക്കാണ് ഖത്തറിെൻറ സഹായം വിനിയോഗിക്കുക. ഇസ്രായേൽ ക്രൂരതയിൽ സമാനതകളില്ലാത്ത പ്രയാസങ്ങളാണ് ഫലസ്തീൻ നേരിടുന്നത്.
ഇത്തരം പ്രയാസങ്ങൾ കുറക്കാനുള്ള നടപടികൾക്കും പണം ഉപയോഗിക്കും. വൈദ്യുതി ലഭ്യമാക്കാനുള്ള പവർ സ്റ്റേഷനുകളുടെ പ്രവർത്തനത്തിനും തുക വിനിയോഗിക്കും. ആശുപത്രികൾ അടക്കമുള്ള ആരോഗ്യകേന്ദ്രങ്ങൾക്ക് മതിയായ വൈദ്യുതി ലഭിക്കാത്ത സ്ഥിതിയുണ്ട് ഫലസ്തീനിൽ. ഇവയടക്കമുള്ള പ്രയാസങ്ങൾ കുറക്കാനാണ് പവർസ്റ്റേഷനുകളുടെ നടത്തിപ്പിന് പണം നൽകുന്നത്. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നുള്ളതുമാണ് ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാട്. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.
ഗസ്സയിലെ അൽ അസ്ഹർ സർവകലാശാലക്കും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി വിവിധ സഹായങ്ങൾ ചെയ്തിരുന്നു. സർവകലാശാലയിൽ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി വിഷവൈദ്യ ചികിത്സക്കായുള്ള പുതിയ ടോക്സിക്കോളജി ആൻഡ് ഫാർമക്കോളജി ലാബ് സ്ഥാപിച്ചുനൽകിയിരുന്നു. സർവകലാശാലയുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഖത്തർ റെഡ്ക്രസൻറ് 2.85 മില്യൻ ഡോളറാണ് ചെലവഴിച്ചത്. 5,72,000 ഡോളർ ചെലവിൽ എ.യു.ജി, ഗസ്സ ഇസ്ലാമിക് സർവകലാശാല, യൂനിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസ് എന്നീ സർവകലാശാലകളിൽ ലാബ് പദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. പുതുതായി സ്ഥാപിച്ച എ.യു.ജി ലാബിെൻറ ചെലവ് 1,45,000 ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.