ദോഹ: ഖത്തറിൽ അടുത്ത രണ്ടാഴ്ചത്തേക്ക് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്. ചൂടേറിയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കും. ഇക്കാലയളവിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 43 ഡിഗ്രിയുമാകും. രാജ്യത്ത് ജൂൺ ഒന്നുമുതൽ തൊഴിലാളികളെ പുറംജോലി ചെയ്യിക്കുന്നതിന് തൊഴിൽ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം. രാവിലെ പത്തുമുതൽ വൈകീട്ട് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിയിൽ ഏർപ്പെടാൻ പാടില്ല. നിയമം കർശനമായി പാലിക്കണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്.
നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കും. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികൾക്കായി ആരോഗ്യ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുമായാണ് ഉച്ചസമയത്തെ ജോലി വിലക്ക് ഏർപ്പെടുത്തുന്നത്. ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഖബറടക്ക ചടങ്ങുകൾ രാവിലെ എട്ടിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും നടത്തണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.