ദോഹ: ദേശീയ മേൽവിലാസ രജിസ്േട്രഷനുള്ള അവസാന തിയ്യതി ജൂലൈ 26 ആണെന്നിരിക്കെ, നിലവിലെ പ്രതിസന്ധി മൂലം വിദേശത്ത് കുടുങ്ങിയവരുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഇവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാടാണ് സ്വീകരിക്കുകയെന്നും ഇക്കാര്യത്തിൽ കർക്കശനിലപാട് സ്വീകരിക്കുകയില്ലെന്നും ആഭ്യന്തര മന്ത്രാലയം.
കോവിഡ്–19 മഹാമാരിയെത്തുടർന്നുണ്ടായ പ്രതിസന്ധി മൂലം വിദേശത്ത് പഠനത്തിനും ചികിത്സക്കും പുറത്തുപോയ സ്വദേശികളും രാജ്യത്തെ താമസക്കാരും ഖത്തറിലെത്താനാകാതെ കുടുങ്ങിക്കിടക്കുകയാണ്.
ദേശീയ മേൽവിലാസം രെജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം ബോധിപ്പിക്കുന്നവരുടെ കാര്യത്തിൽ കാർക്കശ്യം ഉണ്ടാകുകയില്ല. ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്നും പൊതുസുരക്ഷാ വകുപ്പിലെ ദേശീയ മേൽവിലാസ വിഭാഗം മേധാവി ലെഫ്. കേണൽ ഡോ. അബ്ദുല്ല സായിദ് അൽ സഹ്ലി പറഞ്ഞു. മേൽവിലാസം രെജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയ്യതി അടുത്തു കൊണ്ടിരിക്കെയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഇതുവരെയായി 15 ലക്ഷത്തിലധികം പേർ ദേശീയ മേൽവിലാസ നിയമപ്രകാരം പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ്–19 പ്രതിസന്ധി മൂലം ആഗോള തലത്തിൽ വിമാനത്താവളങ്ങൾ അടച്ചിട്ടതും വിമാന സർവfസുകൾ റദ്ദാക്കിയതും കാരണത്താൽ നിരവധി സ്വദേശികളും വിദേശികളും ഖത്തറിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്.
ഈ വർഷം ജനുവരി 27നാണ് ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ വന്നത്. 2020 ജൂലൈ 26 വരെ രെജിസ്േട്രഷൻ പ്രക്രിയ തുടരും. ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ 10000 റിയാൽ പിഴ ചുമത്തും. ആറ് മാസത്തിനുള്ളിൽ രെജിസ്റ്റർ ചെയ്തില്ലെങ്കിലും 10,000 റിയാൽ പിഴ അടക്കേണ്ടി വരും. കോടയിലെത്തും മുമ്പ് 5000 റിയാൽ ബന്ധപ്പെട്ട അതോറിറ്റിയിൽ അടച്ചാൽ കേസ് ഒത്തുതീർപ്പിലെത്താം.
നേരത്തെ രജിസ്റ്റർ ചെയ്ത മേൽവിലാസത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മെട്രാഷ് 2, മന്ത്രാലയത്തിെൻറ വെബ്സൈറ്റ് മുഖാന്തിരം ഉടൻ തന്നെ വിവരങ്ങൾ പുതുക്കി നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗൺസിൽ, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി തുടങ്ങിയ മന്ത്രാലയങ്ങളും സ്ഥാപനങ്ങളുമുൾപ്പെടെയുള്ളവക്ക് ദേശീയ മേൽവിലാസ രജിസ്േട്രഷൻ വലിയ സഹായമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.