ദോഹ: പശ്ചിമേഷ്യയെ പൂർണ്ണമായും ആണവായുധ മുക്തമാക്കണമെന്ന് ഖത്തർ. ആണവായുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയാൽ മാത്രമേ അവയുടെ ഭീഷണിയിൽനിന്നും മേഖലയെ ഒഴിവാക്കാനാകൂ എന്നും ഖത്തർ വ്യക്തമാക്കി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ആണവായുധ നിർവ്യാപന കരാർ (എൻ.പി.ടി) അവലോകന സമ്മേളനത്തിൽ ഖത്തറിന്റെ പ്രതിനിധി സൗദ് മുസ്ഫർ അൽ ഷഹ് വാനിയാണ് നിലപാട് വ്യക്തമാക്കിയത്.
ആണവായുധങ്ങളും മറ്റ് കൂട്ട നശീകരണ ആയുധങ്ങളുടെയും ഭീഷണി ഇല്ലാത്ത പശ്ചിമേഷ്യക്കായി കാര്യക്ഷമമായ ശ്രമങ്ങളുണ്ടാകണം. ആണവായുധം കൈവശമുള്ള രാജ്യങ്ങൾ, ആണവ നിരായുധീകരണം എന്ന ലക്ഷ്യത്തിനായി കാര്യക്ഷമമായ ചർച്ചകളിൽ ഏർപ്പെടണമെന്ന എൻ.പി.ടി കരാറിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദവും സുതാര്യതയും വർധിപ്പിച്ചും, ആത്മവിശ്വാസം വളർത്തുന്ന നടപടികൾ സ്വീകരിച്ചും ആണവായുധ ശേഖരം ഘട്ടംഘട്ടമായി ഒഴിവാക്കാൻ സാധിക്കും. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള പിരിമുറുക്കങ്ങൾ ലഘൂകരിക്കാനും, അതുവഴി അന്താരാഷ്ട്ര സ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ആണവ നിരായുധീകരണം എന്നത് കേവലം സാങ്കേതികമോ നിയമപരമോ ആയ ഒരു പ്രശ്നമല്ല. മറിച്ച്, മനുഷ്യസുരക്ഷക്കും ഭാവി തലമുറകൾക്കും വേണ്ടി അന്താരാഷ്ട്ര സമൂഹം നടത്തുന്ന തന്ത്രപരമായ തിരഞ്ഞെടുപ്പാണത്. ദീർഘകാലമായി സുരക്ഷ വെല്ലുവിളികൾ നേരിടുന്ന മധ്യപൂർവ്വേഷ്യയെ ആണവായുധമുക്തമാക്കാൻ പ്രാദേശിക തലത്തിലും ആഗോളതലത്തിലും ഒരുപോലെ സഹകരിക്കാൻ ഖത്തർ തയാറാണ്. സാമൂഹിക വികസനത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ സുരക്ഷിതമായ ഒരു മേഖലയാണ് ഖത്തർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.