ദോഹ: ഈ മാസം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗൾഫ് – അമേരിക്ക ഉച്ചകോടി ഡിസംബറിലേക്ക് മാറ്റാൻ തീരുമാനിച്ചതായി അറിയുന്നു. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഉച്ചകോടി ഡിസംബറിലേക്ക് മാറ്റാൻ തീരുമാനിച്ചത് എന്നാണ് അറിയുന്നത്.
2017 ജൂൺ അഞ്ചിനാണ് അയൽ രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തി മേഖലയിൽ പ്രതിസന്ധി ഉയർത്തിയത്. ഉപരോധം പ്രഖ്യാപിച്ച ഉടൻ തന്നെ കുവൈത്ത് അമീർ മാധ്യസ്ഥ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഇത് വരെ ഈ രാജ്യങ്ങളെ കൂട്ടിയിരുത്താൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് അമേരിക്ക പ്രശ്നത്തിൽ ഇടപെടുന്നത്.
ക്യാപ് ഡേവിഡിൽ ഈ രാജ്യങ്ങളുടെ നേതാക്കളെ വിളിച്ച് വരുത്തി പ്രതിസന്ധി തീർക്കാനുള്ള ശ്രമം നടത്തുന്നതായി പ്രസിഡൻറ് ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ നടക്കുമെന്ന് പ്രതീക്ഷിച്ച ഉച്ചകോടി സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. കുവൈത്ത് അമീർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുമെന്ന പ്രതീക്ഷ ഉടലെടുത്തത്. എന്നാൽ അവസാന നിമിഷം പുതിയ തിയ്യതി പ്രഖ്യാപിച്ചത് പ്രതിസന്ധി ഇനിയും നീളുമെന്ന സൂചനയാണ് നൽകുന്നത്.
കഴിഞ്ഞ ദിവസം കുവൈത്ത് അമീർ അമേരിക്കൻ പ്രസിഡൻറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗൾഫ് പ്രതിസന്ധി മുഖ്യ വിഷയമായതായി കുവെത്ത് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിസന്ധിയുടെ തുടക്കത്തിൽ കുവൈത്ത് അമീറിെൻറ അവസരോചിതമായ ഇടപെടലാണ് പ്രതിസന്ധിയുടെ ശക്തി കുറച്ചതെന്ന് നേരത്തെ തന്നെ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഖത്തറിനെതിരിൽ സൈനിക നീക്കത്തിന് ഈ രാജ്യങ്ങൾ ഒരുങ്ങിയിരുന്നതായി ശൈഖ് സ്വബാഹ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
അദ്ദേഹത്തിെൻറ അവസരോചിതമായ ഇടപെടൽ കാരണമാണ് ഈ രാജ്യങ്ങൾ പ്രസ്തുത നീക്കത്തിൽ നിന്ന് പിൻമാറിയത്. പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്കൻ പ്രസിഡൻറ് ആത്മാർത്ഥമായി ശ്രമം നടത്തിയാൽ മണിക്കൂറുകൾക്കകം പരിഹരിക്കാൻ കഴിയുന്ന പ്രശ്നമേയുള്ളൂവെന്ന അഭിപ്രായമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്.
പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഖത്തർ തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഖത്തർ ബദൽ വഴികൾ സജീവമാക്കുകയും ചെയ്തിരിക്കുകയാണ്. നയതന്ത്ര തലത്തിൽ പ്രതിസന്ധി വിശദീകരിക്കുന്നതിന് പുറമെ 2022 ലോകകപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾക്കാണ് തങ്ങളുടെ മുൻഗണന എന്നും ഖത്തർ പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തിന് മേൽ കര, കടൽ, വ്യോമ അതിർത്തികളെല്ലാം അടച്ചുകൊണ്ട് ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കാൻ ഖത്തർ നടത്തിയ ശ്രമം വിജയിച്ചിട്ടുണ്ട്. നിലപാടിൽ നിന്ന് പുറകോട്ടില്ലെന്നഖത്തറിെൻറ തീരുമാനം ഇതിനുള്ള തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.