ദോഹ: ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും തടസ്സമില്ലാതെ മാനുഷിക സഹായങ്ങളെത്തിക്കാനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും പ്രാദേശികവും ആഗോളവുമായ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വ്യക്തമാക്കി.
സ്പെയിൻ വിദേശകാര്യ, യൂറോപ്യൻ യൂനിയൻ കോഓപറേഷൻ മന്ത്രിയുമായ ജോസ് മാനുവൽ അൽബാരസുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഗസ്സ മുനമ്പിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഫോൺ സംഭാഷണത്തിൽ, ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റ് വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു. മേഖലയിൽ സമാധാനം കൈവരിക്കുന്നതിനുവേണ്ടി സ്പെയിൻ സ്വീകരിച്ച നിലപാടുകൾക്ക് ഖത്തർ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
കൂടാതെ, ഫലസ്തീൻ പ്രശ്നം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നല്ല ശ്രമങ്ങൾക്കും ഖത്തറിന്റെ പിന്തുണ അദ്ദേഹം ഉറപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.