ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹീമിനൊപ്പം
ദോഹ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും, ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങളായ രാജ്യങ്ങളും തമ്മിലെ വ്യാപാര, സാമ്പത്തിക മേഖല ശക്തിപ്പെടുത്താൻ ആഹ്വാനവുമായി ക്വാലാലംപുരിൽ നടന്ന ഉച്ചകോടി. അമേരിക്കയുടെ താരിഫ് യുദ്ധം സൃഷ്ടിച്ച പുതിയ ലോകസാഹചര്യത്തിലായിരുന്നു ആസിയാൻ -ഗൾഫ് രാജ്യങ്ങളുടെ ശ്രദ്ധേയമായ ചുവടുവെപ്പ്. മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹീം ഉദ്ഘാടനം ചെയ്ത ആസിയാൻ-ജി.സി.സി ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പങ്കെടുത്തു.
പൊതുതാൽപര്യം സംരക്ഷിക്കപ്പെടുന്ന രീതിയിൽ വ്യാപാരം, സാമ്പത്തികം, രാഷ്ട്രീയ സഹകരണം എന്നിവയിലെ സാധ്യതകൾ വർധിപ്പിക്കുന്നതിന് ആസിയാൻ-ജി.സി.സി ഉച്ചകോടി സഹായകമാകുമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പ്രത്യാശ പ്രകടിപ്പിച്ചു.
ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ‘എക്സ്’ പ്ലാറ്റ്ഫോമിലായിരുന്നു അമീറിന്റെ വാക്കുകൾ. സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ വെല്ലുവിളികളും സങ്കീർണമായ സാഹചര്യത്തിൽ ആസിയാൻ-ജി.സി.സി പങ്കാളിത്തത്തിന് പ്രാധാന്യമേറുന്നതായി ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിച്ച അൻവർ ഇബ്രാഹീം പറഞ്ഞു. ഇതിനു പുറമെ, ജി.സി.സി-ചൈന, ആസിയാൻ ഉച്ചകോടിയും നടന്നു.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി മലേഷ്യൻ പ്രധാനമന്ത്രി ഡോ. അൻവർ ഇബ്രാഹീമുമായി കൂടിക്കാഴ്ച നടത്തി. നിക്ഷേപ, സാമ്പത്തിക മേഖലകളിലെ സഹകരണം സംബന്ധിച്ച് ചർച്ച ചെയ്തു. അമിരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ആൽ ഥാനി, വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅ്ദ് അൽ മുറൈഖി എന്നിവർ അമീറിനൊപ്പം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.