ഖത്തറിൽ നിന്നുള്ള ദുരിതാശ്വാസ വസ്തുക്കളുമായി വിമാനം ഈജിപ്തിലെത്തിയപ്പോൾ
ദോഹ: ഗസ്സയിലെ വെടിനിർത്തൽ ഒരാഴ്ച നീണ്ട ഇടവേളയിലായി മാനുഷികസഹായം ഇരട്ടിയാക്കി വർധിപ്പിച്ച് ഖത്തർ. എല്ലാ ദിവസങ്ങളിലുമായി മരുന്നും ഭക്ഷ്യവസ്തുക്കളും ആശുപത്രി ഉപകരണങ്ങളും മറ്റുമായി ഗസ്സയിലേക്ക് പറന്ന വിമാനങ്ങളുടെ എണ്ണം 33 ആയി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ആറ് വിമാനങ്ങളിലാണ് ഖത്തറിൽനിന്ന് ഈജിപ്ത് വഴി സഹായങ്ങളെത്തിച്ചത്. ബുധനാഴ്ച 108 ടണ്ണും വ്യാഴാഴ്ച 112 ടണ്ണും ദുരിതാശ്വാസ വസ്തുക്കൾ ഗസ്സയിലെത്തിച്ചു.
ഇതോടെ ആകെ 1130 ടൺ ആയി ഉയർന്നു. ഒക്ടോബർ ഏഴിന് ഇസ്രായേൽ അധിനിവേശസേനയുടെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കൊപ്പം ഖത്തറിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായവും സജീവമാക്കിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള സംഘവും ഗസ്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.