ദോഹ: തടവറയുടെ ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചേത്തിലേക്ക് തടവുകാരെ കൈപിടിച്ചുയർത്തുകയാണ് ഖത്തർ. തെറ്റ് തിരുത്താനുള്ള ഇടമാണ് ജെയിൽ, അതിനൊപ്പം അവർക്ക് അർഹിക്കുന്ന വിദ്യാഭ്യാസത്തിനും അവസരം ഒരുക്കുന്ന മാതൃകാപരമായ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. ഖത്തറിലെ പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വകുപ്പുമായി സഹകരിച്ച്, കമ്മ്യൂണിറ്റി കോളേജ് ഓഫ് ഖത്തറിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയ തടവുകാരുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. തടവുകാരുടെ പുനരധിവാസവും പരിഷ്‌കരണവും ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.
തടവുകാർക്ക് വിദ്യാഭ്യാസവും തൊഴിൽപരമായ കഴിവുകളും ഉയർത്തുക, ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം സമൂഹത്തിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും തിരിച്ചെത്താൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിക്കുന്നതിനും പുനരധിവാസ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നേട്ടമെന്നും അധികൃതർ വ്യക്തമാക്കി. തടവുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കും അക്കാദമിക് വികസനത്തിനും പിന്തുണ നൽകുന്നതിൽ പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വകുപ്പും കമ്മ്യൂണിറ്റി കോളേജ് ഓഫ് ഖത്തറും തമ്മിലുള്ള മികച്ച സഹകരണം കൂടിയാണ് ഈ ബിരുദദാനച്ചിലൂടെ പ്രതിഫലിക്കുന്നത്. വിവിധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥിരം സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.