ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ അൽബെയ്ത് സ്റ്റേഡിയത്തിൽ പന്തുതട്ടുന്നു. സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയെയും കാണാം  

അൽബെയ്ത്തിൽ പന്തുതട്ടി മനംനിറഞ്ഞ് ഫിഫ പ്രസിഡൻറ്

ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായുള്ള ഖത്തറി‍െൻറ തയാറെടുപ്പുകൾ അതിശയിപ്പിക്കുന്നതാണെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ലോകകപ്പ് തയാറെടുപ്പുകൾ വിലയിരുത്തുന്നതി‍െൻറ ഭാഗമായി ഖത്തറിലെത്തിയ രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ ഫെഡറേഷൻ രക്ഷാധികാരി, ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയം കഴിഞ്ഞ ദിവസം സന്ദർശിച്ചു.

പൗരാണിക അറബ് തമ്പുകളുടെ മാതൃകയിൽ 60000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്റ്റേഡിയം ആശ്ചര്യം ജനിപ്പിക്കുന്നുവെന്നും 2022 നവംബർ 21ലെ ഉദ്ഘാടന മത്സരത്തിന് എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണെന്നും ഇൻഫാൻറിനോ വ്യക്തമാക്കി.

'അൽ ബെയ്ത് സ്റ്റേഡിയം അതിശയകരമായിരിക്കുന്നു. ഫുട്ബാളിന് അനുയോജ്യമായ സ്റ്റേഡിയമാണ് നിർമിച്ചിരിക്കുന്നത്. സ്റ്റേഡിയത്തി‍െൻറ മാതൃക ഏറെ മികച്ചുനിൽക്കുന്നു. മേൽക്കൂരയിലെ അറബ് ശൈലികൾ സുന്ദരമാണ്' –ഇൻഫാൻറിനോ ചൂണ്ടിക്കാട്ടി. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി പ്രതിനിധികളും അദ്ദേഹത്തെ സ്റ്റേഡിയം സന്ദർശനത്തിൽ അനുഗമിച്ചു.

കോവിഡ്–19 മഹാമാരിക്കിടയിലും ഖത്തറിലെ ലോകകപ്പ് വേദികളുടെ നിർമാണം തടസ്സങ്ങളില്ലാതെയാണ് മുന്നോട്ടുനീങ്ങുന്നത്. ഖലീഫ സ്റ്റേഡിയം, വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവ ഇതിനകം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അവ പ്രാദേശിക മത്സരങ്ങൾക്ക് വേദിയാകുകയും ചെയ്തു. അൽ ബെയ്ത് സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം എന്നിവ നിർമാണത്തി‍െൻറ അവസാനഘട്ടങ്ങളിലാണ്. ലോകകപ്പിന് എത്രയോ മുമ്പുതന്നെ മുഴുവൻ സ്റ്റേഡിയങ്ങളും പൂർത്തിയാക്കാനാണ് സുപ്രീം കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഖത്തറി‍െൻറ വികസനക്കുതിപ്പ് അമ്പരപ്പിക്കുന്നതാണെന്നും ഇൻഫാൻറിനോ പറഞ്ഞു. പദ്ധതികളും രൂപരേഖകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേർക്കുനേർ വീക്ഷിക്കുമ്പോൾ തയാറെടുപ്പുകൾ ഒരേസമയം അതിശയകരവും ആനന്ദകരവുമായാണ് അനുഭവപ്പെടുന്നത്.

ലോകം സ്തംഭിച്ച കഴിഞ്ഞ ആറ് മാസക്കാലയളവിൽ പക്ഷേ, ഖത്തർ ലോകകപ്പിനായുള്ള തയാറെടുപ്പുകളിൽ വ്യാപൃതരായിരുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങളോടൊപ്പം തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങളും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. നേരത്തെയുള്ള ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ് ഇപ്പോഴെന്നും ഇൻഫാൻറിനോ പറഞ്ഞു. 2022 ചരിത്രത്തിലിടം നേടുന്ന വർഷമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ഖത്തർ ലോകകപ്പിന് തുല്യമായ ഒരു ലോകകപ്പ് നടന്നിട്ടില്ല, ഭാവിയിൽ നടക്കുകയുമില്ല.

ലോകത്തി‍െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഖത്തറിലെത്തുന്ന ഫുട്ബാൾ േപ്രമികൾക്ക് എല്ലാവർക്കും ഒരേ സ്ഥലത്ത് ഒരുമിച്ച് കൂടാനുള്ള സുവർണാവസരം ലോകകപ്പ് നൽകുന്നു. എല്ലാം വളരെ അടുത്താണ്. ലോകകപ്പ് വേദികളും താമസസ്ഥലങ്ങളും അടുത്തടുത്ത്. അതിലേറെ ചൂടും തണുപ്പും കൂടിക്കലർന്ന കാലാവസ്ഥ അനുഭവിച്ചറിയാനും ലോകകപ്പ് അവസരം നൽകുകയാണ്–തവാദി കൂട്ടിച്ചേർത്തു.

അറബ് ലോകത്തും മിഡിലീസ്റ്റിലും ആദ്യമായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനാകുന്നതിൽ അഭിമാനിക്കുന്നുവെന്നും തവാദി പറഞ്ഞു.പ്രതികൂലമായ നിരവധി ഘടകങ്ങളാണ് മറികടക്കാനുള്ളത്. ഏറ്റവുമൊടുവിൽ കോവിഡ്–19 പ്രതിസന്ധിയുമെത്തിയിരിക്കുന്നു. എന്നിരുന്നാലും 2022 നവംബറിൽ ലോകകപ്പിന് കിക്കോഫ് കുറിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണുള്ളത്. എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള കാൽപന്ത് േപ്രമികളെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ വ്യക്തമാക്കി.ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിറും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.