എക്സ്പാറ്റ്സ് സ്പോർട്ടിവ് കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് പോസ്റ്റര്‍ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
മുഖ്യ പ്രായോജകരായ അൽ അജ്ജാജ് ലിമിറ്റഡ് കമ്പനി സീനിയൻ മാനേജർമാരായ നജീബ് ചാലപറ്റ, വിജയകുമാർ രാമസ്വാമി, ഓട്ടോ ഫാസ്റ്റ് ട്രാക് മാനേജിങ് ഡയറക്ടര്‍ ഷിയാസ് കൊട്ടാരം, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് പ്രസിഡന്റ് എ.ആര്. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.
കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി പരിപാടികള്‍ വിശദീകരിച്ചു. നജീബ് ചാലപറ്റ, ഷിയാസ് കൊട്ടാരം എന്നിവര്‍ സംസാരിച്ചു.
ഓട്ടം, ലോങ് ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിങ് തുടങ്ങിയവയിലാണ് വിവിധ കാറ്റഗറികളിലായി മത്സരങ്ങള്‍ നടക്കുക.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകം മത്സരങ്ങളായിരിക്കും നടക്കുക. പുരുഷന്മാരില് 20 മുതല്‍ 35 വയസ്സു വരെ എ കാറ്റഗറിയായും 35നു മുകളിലുള്ളവരെ ബി കാറ്റഗറിയായും 50നു മുകളില്‍ പ്രായമുള്ളവരെ മാസ്റ്റേഴ്സ് കാറ്റഗറിയായും ഉള്‍പ്പെടുത്തും.
വനിതാ വിഭാഗത്തില്‍ 20 മുതല്‍ 30 വയസ്സു വരെ എ കാറ്റഗറിയായും 30നു മുകളില്‍ പ്രായമുള്ളവരെ ബി കാറ്റഗറിയായും പരിഗണിച്ചായിരിക്കും മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക.
ഖത്തറിലെ വിവിധ മലയാളി കൂട്ടായ്മകള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ സംഘടനകളും ഇത്തവണത്തെ കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മാറ്റുരക്കും. ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന മാര്‍ച്ച് പാസ്റ്റും മീറ്റിനോടനുബന്ധിച്ച് നടക്കും.
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ടൂര്ണമെന്റുകളിലുൾപ്പെടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങളുൾപ്പെടെ വിവിധ ടീമുകള്‍ക്കായി അണിനിരക്കും. ഫെബ്രുവരി ആറിന് ആസ്പയര് സോണിലെ വാംഅപ് ഫീല്‍ഡിലാണ് മത്സരങ്ങള്‍ നടക്കുക.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 55568299, 33153790 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സംഘാടക സമിതിയംഗങ്ങളായ റഹീം വേങ്ങേരി, അസീം എം.ടി, നിഹാസ് എറിയാട്, റബീഅ് സമാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.