ദോഹ: വീടുകൾ ഹോട്ടലുകൾ ഹോസ്റ്റലുകൾ ഉൾപ്പെടെ താമസകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എങ്ങനെ സുരക്ഷിതമായി നിർമാർജനം ചെയ്യണം എന്നതിൽ നിർദേശവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. സാധാരണ ഗാർഹിക മാലിന്യങ്ങൾക്കും മലിനജലത്തിനുമൊപ്പം മെഡിക്കൽ ഉപകരണങ്ങൾ നിക്ഷേപിക്കരുതെന്ന് വ്യക്തമാക്കിയ അധികൃതർ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ഇവ സുരക്ഷിതമായി നിർമാർജനം ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വീടുകള്‍, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ക്യാമ്പുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലെ ആരോഗ്യ പരിചരണത്തിന് ഉപയോഗിക്കുന്ന മെഡിക്കല്‍ സാമഗ്രികളുടെ മാലിന്യങ്ങളെയാണ് ഗാര്‍ഹിക മെഡിക്കല്‍ മാലിന്യം എന്നു നിർവചിക്കുന്നത്. അംഗീകൃത ആശുപത്രികള്‍ മുഖേനയുള്ളവ, വ്യക്തിഗത പരിചരണം എന്നിങ്ങനെ ഭവന ആരോഗ്യ പരിചരണം രണ്ടു തരത്തിലാണുള്ളത്. ഇവിടങ്ങളിൽനിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കണമെന്ന് മന്ത്രാലം നിർദേശത്തിൽ പറയുന്നു.
മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, രോഗം പരത്തുന്ന ഖരമാലിന്യങ്ങള്‍, ഉപയോഗം കഴിഞ്ഞതോടെ ആവശ്യമില്ലാത്തതോ ആയ മരുന്നുകള്‍, വിഷകോശങ്ങളടങ്ങിയ കടുത്ത ലോഹങ്ങള്‍ (മെര്‍ക്കുറി അടങ്ങിയ തെര്‍മോമീറ്ററുകള്‍ പോലുള്ളവ) എന്നിവ സാധാരണ ഗാര്‍ഹിക മാലിന്യങ്ങളല്ലെങ്കില് പൊതു മലിനജലത്തിലേക്ക് നിക്ഷേപിക്കാന്‍ പാടില്ല. ഇത്തരത്തില്‍ നിക്ഷേപിക്കുന്നതിലൂടെ മാലിന്യം ശേഖരിക്കുന്നവരില്‍ അണുബാധക്കും പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കും.മെഡിക്കല്‍ മാലിന്യങ്ങള്‍ പ്രത്യേകമായി വേര്‍തിരിച്ച് ശേഖരിക്കുകയും ഇവ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് (ക്ലിനിക്കുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍) തന്നെ തിരികെ കൊണ്ടുപോകുകയും വേണം.
വ്യക്തിഗത പരിചരണ മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയും മന്ത്രാലയം അറിയിപ്പിൽ വിശദീകരിക്കുന്നു. വീടുകളിൽനിന്നും മറ്റും തള്ളുന്ന മാലിന്യങ്ങളിൽ ആരോഗ്യ പരിചരണ വസ്തുക്കളും അടങ്ങിയാൽ കൈകാര്യം ചെയ്യുന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ നല്കുന്ന കണ്ടെയ്നറുകളില്‍ ശേഖരിച്ച് മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനംവഴി സമീപത്തെ ഹെല്‍ത്ത് സെന്ററിന് കൈമാറണം.പ്രമേഹ രോഗികള്‍ അല്ലാത്തവരുടെ രോഗം പകരുന്ന മെഡിക്കല്‍ മാലിന്യങ്ങളും ഖരമാലിന്യങ്ങളും ദ്വാരങ്ങളോ ചോര്‍ച്ചയോ ഇല്ലാത്ത കണ്ടെയ്നറുകളിലാക്കി വേണം നിക്ഷേപിക്കാന്‍.
കണ്ടെയ്നറുകളില്‍ ‘ബയോളജിക്കൽ ഹസാഡ്സ് വേസ്റ്റ്’ എന്ന സ്റ്റിക്കര്‍ പതിച്ചിരിക്കണം. കണ്ടെയ്നര്‍ നല്ലതുപോലെ അടച്ചിരിക്കണം. കണ്ടെയ്നറിന്റെ പുറംഭാഗത്ത് മാലിന്യങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. മെഡിക്കല്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നയിടത്തു മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ.
വിറ്റാമിനുകള്‍, ചുമക്കുള്ള മരുന്നുകള്‍, ഞരമ്പുകളില്‍ ഉപയോഗിക്കുന്ന ഫ്ലൂയിഡുകള്‍, ഉപ്പു കലര്‍ന്ന ഡ്രോപ്സുകള്‍ എന്നിവപോലെ അനുവദിക്കപ്പെട്ടവ അല്ലാത്ത ഫാര്‍മസ്യൂട്ടിക്കല്‍ മാലിന്യങ്ങളും വ്യക്തിഗത പരിചരണ ഉല്പന്നങ്ങളും മലിനജലത്തിലോ നഗരസഭയുടെ മാലിന്യ നിക്ഷേപ കണ്ടെയ്നറുകളിലോ ഇടാന്‍ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.