ദോഹ: പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച മലബാര്‍ മേഖലയിലെ കുട്ടികള്‍ക്ക് ഇഷ്ട കോഴ്സുകളില്‍ പ്രവേശനം നേടി ഉപരിപഠനം നടത്താനുള്ള ഹയര്‍ സെക്കൻഡറി സീറ്റുകള്‍ ഇല്ലെന്നുൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തെ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
മികച്ച മാര്‍ക്കോടെ കൂടുതല്‍ പേര് ജയിക്കുന്നത് മലബാറിലാണെന്നിരിക്കെ ഓരോ വര്‍ഷവും ജയിച്ചിറങ്ങുന്നവര്ക്ക് ആനുപാതികമായി ബാച്ചുകൾ വർധിപ്പിക്കുന്നില്ല. തെക്കന്‍ ജില്ലകളില്‍ 21,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ ഇത്തവണയും എസ്.എസ്.എല്‍.സി വിജയിച്ച 56,000 കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സീറ്റില്ല. പ്രതിഷേധം ഉയരുമ്പോള്‍ ബാച്ചുകള്‍ വർധിപ്പിക്കാതെ കുറച്ച് സീറ്റുകള്‍ വർധിപ്പിച്ചുള്ള കബളിപ്പിക്കലില്‍ ക്ലാസുകളെ ആൾക്കൂട്ട കേന്ദ്രങ്ങളാക്കുകയാണ്. നിലവില്‍തന്നെ ക്ലാസുകളിൽ 60ലധികം കുട്ടികളുണ്ട്. അത് ഈ വർഷവും വർധിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞ് ക്ലാസുകളിലെ ശേഷി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ഉള്‍ക്കൊള്ളാവുന്നതിലധികം കുട്ടികള്‍ തിങ്ങിനിറഞ്ഞ മലബാറിലെ ക്ലാസ് മുറികള്‍ വിദ്യാർഥികളുടെ നിലവാരത്തെ സാരമായി ബാധിക്കും. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കള്‍ച്ചറല്‍ ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഫൗസിയ ആരിഫ്, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല കമ്മിറ്റിയംഗം ഷാഹിദ ജലീല്‍, കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഇഖ്ബാല്‍, ജില്ല ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് സകീന അബ്ദുല്ല, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, ഹാരിസ് പുതുക്കൂല്‍, യാസര്‍ ടി.കെ, റാസിഖ് എന്‍, റബീഹ് സമാൻ, സനീയ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.