ദോഹ: നാളെ മുതൽ 30 വരെ ദോഹയിൽ ലോക ക്രിമിനോളജി (കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയ ും കുറിച്ചുള്ള ശാസ്ത്രീയ പഠനം) സമ്മേളനം നടക്കും. റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും. അന്താരാഷ്ട്ര ക്രിമിനോളജി സൊസൈറ്റി നടത്തുന്ന 19ാം സമ്മേളനത്തിനാണ് ദോഹ ആതിഥ്യം വഹിക്കുന്നത്. പൊലീസ് കോളജ് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസ് കോളജ് സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനിയുടെ മുഖ്യകാർമികത്വത്തിലാണ് സമ്മേളനമെന്ന് പൊലീസ് കോളജ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ മുഹന്നദി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആഭ്യന്തരമന്ത്രാലയം, ഖത്തർ യൂനിവേഴ്സിറ്റി ലോ ഫാക്കൽറ്റി, ഐക്യരാഷ്സ്രഭയുടെ മയക്കുമരുന്ന് വിരുദ്ധ കുറ്റകൃത്യവിരുദ്ധ കാര്യാലയം എന്നിവ സംയുക്തമായാണ് സമ്മേളനം നടത്തുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ലോക ക്രിമിനോളജി അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. 40 രാജ്യങ്ങളിൽ നിന്നുള്ള 125 പ്രതിനിധികൾ സംബന്ധിക്കും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഖത്തറിൽനിന്നുള്ള 14പേരും ഉണ്ട്. അന്താരാഷ്ട്രതലത്തിലെ നയരൂപവത്കരണ വിദഗ്ധർ, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർ, ഗവേഷകർ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരും മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.