ദോഹ: അറബ് രാജ്യങ്ങളിലെ മാനവിക സംഘടനകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. മൗറിത്താനിയയിലെ നൗവാക്ചോട്ടിൽ നടന്ന അറബ് റെഡ് ക്രസന്റ് ആൻഡ് റെഡ് ക്രോസ് ഓർഗനൈസേഷന്റെ 50-ആമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖത്തർ റെഡ് ക്രസന്റ് ഉന്നതതല പ്രതിനിധി സംഘം. മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിൽ മൗറിത്താനിയൻ സർക്കാർ പ്രതിനിധികൾ, വിവിധ അറബ് നാഷനൽ സൊസൈറ്റികൾ, അറബ് ലീഗ്, അന്താരാഷ്ട്ര റെഡ് ക്രോസ്, റെഡ് ക്രസന്റ് പ്രസ്ഥാനം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഖത്തർ റെഡ് ക്രസന്റ് കമ്യൂണിക്കേഷൻ ആൻഡ് റിസോഴ്സ് ഡെവലപ്‌മെന്റ് അസി. സെക്രട്ടറി ജനറൽ മുഹമ്മദ് അഹമ്മദ് അൽ ബിഷ്റി, ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം മേധാവി ഡോ. അയ്ഹം ഇസ്മായിൽ അൽ സുഖ്‌നി എന്നിവരാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. മൗറിത്താനിയയിൽ ഖത്തർ റെഡ് ക്രസന്റ് നടപ്പാക്കുന്ന പ്രധാന മനുഷ്യത്വപരമായ പ്രവർത്തനങ്ങളെക്കുറിച്ചും, ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മാനവിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള ഭാവി പദ്ധതികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
ഖത്തർ റെഡ് ക്രസന്റും എംബസിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ സെക്രട്ടേറിയറ്റിന്റെയും റിപ്പോർട്ടുകൾ, നിയമാവലിയിലെ ഭേദഗതികൾ, ഗവേണൻസ് മെച്ചപ്പെടുത്തൽ തുടങ്ങിയ തന്ത്രപ്രധാനമായ വിഷയങ്ങളും യോഗത്തിൽ ചർച്ചാവിഷയമായി. ഫലസ്തീൻ, ലബനാൻ, സിറിയ, യെമൻ, സുഡാൻ, സൊമാലിയ, ജിബൂട്ടി തുടങ്ങിയ അറബ് രാജ്യങ്ങളിലെ മാനവിക സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രതിനിധികൾ, ഈ മേഖലകളിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ നാഷനൽ സൊസൈറ്റികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.