ദോഹ: ഗൾഫിൽ ഏറ്റവും കൂടുതൽ ബ്ലൂ-കോളർ ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ ഖത്തർ നാലാം സ്ഥാനത്ത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ 14 രാജ്യങ്ങളിലായി ഏകദേശം 1.6 ദശലക്ഷം ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലാണ് ഇതിൽ കൂടുതൽ പേരും. നിർമാണം, വീട്ടുജോലി, പരിചരണം, മറ്റ് തൊഴിൽ മേഖലകൾ എന്നിവയിലായി ഇവർ തൊഴിൽ ചെയ്യുന്നു.
ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികളുള്ളത് സൗദി അറേബ്യയിലാണ്. സൗദിയിൽ 695,269 ആണ് ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികളുടെ കണക്ക്. തൊട്ടുപിന്നിൽ യു.എ.ഇ (341,365), കുവൈത്ത് (201,959), ഖത്തർ (153,501), ഒമാൻ (116,840) എന്നീ രാജ്യങ്ങളാണ്.
മുടങ്ങിക്കിടന്ന പദ്ധതികൾ പലതും കോവിഡ് പകർച്ചവ്യാധിക്കുശേഷം പുനരാരംഭിച്ചതോടെ തൊഴിൽ ആവശ്യം ഉയരുകയും റിക്രൂട്ട്മെന്റ് കുത്തനെ വർധിച്ചതായി തൊഴിലുടമകളും ഉദ്യോഗസ്ഥരും പറയുന്നു. 2023 ൽ മാത്രം 398,000 തൊഴിലാളികളെ ഇന്ത്യ വിദേശത്തേക്ക് അയച്ചു. 2023 ൽ സൗദി അറേബ്യ 200,713 തൊഴിലാളികളെയും 2024 ൽ 167,598 പേരെയും നിയമിച്ചു.
നാടുകടത്തലും വർധിച്ചു
ഗൾഫിലുടനീളം റിക്രൂട്ട്മെന്റ് വ്യാപനം വർധിച്ചതോടെ കുടിയേറ്റ തൊഴിലാളികളുടെ പരിശോധനയും അധികാരികൾ കർശനമാക്കി. വിസകാലം കഴിഞ്ഞും താമസിക്കൽ, വിസ ലംഘനങ്ങൾ, വർക്ക് പെർമിറ്റ് പ്രശ്നങ്ങൾ എന്നിവ തൊഴിലാളികളുടെ നാടുകടത്തലിനും കാരണമായി.
2025-ൽ ആഗോളതലത്തിൽ 81 രാജ്യങ്ങളിലായി 24,600-ലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ജി.സി.സി രാജ്യങ്ങളാണ് ഇതിലും മുന്നിൽ. സൗദി അറേബ്യയിൽ നിന്ന് മാത്രം 10,884 നാടുകടത്തലുകൾ നടന്നു. യു.എ.ഇ (1,469), ബഹ്റൈൻ (764), ഒമാൻ (16) എന്നിവയാണ് തൊട്ടുപിന്നിൽ. കുവൈത്തിന്റെയും ഖത്തറിന്റെയും കണക്കുകൾ വിദേശകാര്യ മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടില്ല.
2021 നും 2025 നും ഇടയിൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് 56,460 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. സൗദി അറേബ്യ (49,084), യു.എ.ഇ (3,979), ബഹ്റൈൻ (3,202), ഒമാൻ (195) എന്നിങ്ങനെയാണ് ഈ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.