54 മത് അമീർകപ്പ് കിരീടവുമായി അൽ ഗാരാഫ ടീം
ദോഹ: നിശ്ചയിക്കുന്ന 54-ാമത് അമീർ കപ്പ് ഫൈനലിൽ അൽ സദ്ദിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർത്ത് അൽ ഗറാഫ കിരീടം ചൂടി. തുടർച്ചയായി രണ്ടാം തവണയും ഒമ്പതാം കിരീടവുമാണ് അൽ ഗറാഫ ചൂടുന്നത്. അൽജീരിയൻ സൂപ്പർ താരവും ഗാറാഫയുടെ ക്യാപ്റ്റനുമായ യാസിൻ ബ്രാഹിമി മൂന്നു ഗോളുകൾ നേടി മുന്നിൽ നിന്ന് നയിച്ചപ്പോൾ അൽ സദ്ദിന്റെ പ്രതിരോധം നിഷ്ഫലമായി. ഖലീഫ സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ഗറാഫയുടെ ആധികാരിക മുന്നേറ്റം. മത്സരത്തിന്റെ
ആദ്യ പകുതിയിൽ തന്നെ വ്യക്തമായ ആധിപത്യം സ്ഥാപിച്ച അൽ ഗറാഫ 2-0 എന്ന സ്കോറിന് മുന്നിലെത്തിയിരുന്നു. യാസിൻ ബ്രഹിമി -3 ഫെർജാനി സാസി -1 എന്നിവരാണ് ടീമിനായി സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ അൽ സദ്ദിന്റെ തിരിച്ചടിക്കാനുള്ള നീക്കങ്ങളെ അൽ ഗറാഫയുടെ പ്രതിരോധ നിരയും ഗോൾകീപ്പർ ഖലീഫ അബൂബക്കറും ചേർന്ന് വിഫലമാക്കി. ഗോൾവലക്ക് മുന്നിൽ ഖലീഫ അബൂബക്കർ തീർത്ത കോട്ടക്ക് മുന്നിൽ അൽ സദ്ദിന്റെ മുന്നേറ്റങ്ങൾ നിഷ്ഫലമാവുകയായിരുന്നു.
കളി അവസാനിക്കാനിരിക്കെ 87-ാം മിനിറ്റിൽ അൽ സദ്ദ് ആശ്വാസ ഗോൾ കണ്ടെത്തി. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ യാസിൻ ബ്രാഹിമി തന്റെ മൂന്നാം ഗോളും പൂർത്തിയാക്കിയതോടെ അൽ സദ്ദിന്റെ തോൽവി പൂർണമായി.മുമ്പ് അമീർ കപ്പ് ഫൈനലുകളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം അൽ ഗറാഫക്കൊപ്പമായിരുന്നു.
നേരത്തെ ഇരുവരും അമീർ കപ്പ് ഫൈനലിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഗറാഫക്കൊപ്പമായിരുന്നു. 2002 ൽ ഫൈനലിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ അൽ ഗറാഫ 4-1 ന് വിജയിച്ചു. 2012 ൽ ഗോൾരഹിത സമനിലക്കും അധിക സമയത്തിനും ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് വിജയിച്ചുകൊണ്ട് നേട്ടം ആവർത്തിക്കുകയായിരുന്നു.
മുൻ വർഷങ്ങളിലെ ആധിപത്യം ഇത്തവണയും അൽ ഗറാഫ ആവർത്തിക്കുകയായിരുന്നു. നേരത്തെ സെമിയിൽ അൽ വക്രയെ ഷൂട്ടൗട്ടിലൂടെ തകർത്താണ് ഗറാഫ ഫൈനലിൽ ബെർത്ത് നേടിയത്. ഈ വിജയത്തോടെ അൽ ഗറാഫ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് യോഗ്യത ഉറപ്പാക്കി. അൽ സദ്ദ് നേരത്തെ qsl ചാമ്പ്യന്മാരെന്ന നിലയിൽ യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് ആരാധകർക്കായി സ്റ്റേഡിയത്തിന് പുറത്ത് വിപുലമായ സാംസ്കാരിക വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.