ദോഹ: ഗൾഫ് പ്രതിസന്ധിക്കിടെ ഖത്തറിന് പിന്തുണ അർപ്പിച്ചും ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ടും ന്യൂയോർക്ക് നഗരത്തിൽ ബിൽബോർഡുകൾ ഉയർന്നു. ബോർഡുകൾക്ക് പുറമേ നഗരത്തിലൂടെയോടുന്ന ട്രക്കുകളിലും ഖത്തറിന് പിന്തുണ അർപ്പിച്ചുള്ള കാമ്പയിെൻറ ഭാഗമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 72ാമത് സെഷനിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയടക്കമുള്ള നേതാക്കൾ ലോകത്തെ അഭിസംബോധന ചെയ്ത സന്ദർഭത്തിൽ ന്യൂയോർക്കിലെ ബോർഡുകളും പോസ് റ്ററുകളും പ്രത്യേക ശ്രദ്ധയാണ് നേടിയിരിക്കുന്നത്. ഖത്തർ ജനതക്ക് നേരെയുള്ള ഉപരോധം പിൻവലിക്കുകയെന്ന് രേഖപ്പെടുത്തിയ നിരവധി ബോർഡുകളാണ് ന്യൂയോർക്കി െൻറ വിവിധ ഭാഗങ്ങളിലായി ഉയർന്നിരിക്കുന്നത്. ഖത്തർ പതാക കൂടി ചേർത്താണ് ബോർഡുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. നഗരത്തിെൻറ പ്രധാന കേന്ദ്രങ്ങളിലൊക്കെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നുവെങ്കിലും ഖത്തറിന് പിന്തുണ നൽകിക്കൊണ്ടുള്ള കാമ്പയിന് പിറകിലാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നഗരത്തിലൂടെയോടുന്ന ട്രക്കുകൾക്ക് ഇരുവശവും ഖത്തറിനെതിരെ നടത്തിയിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്ക് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. 26,474 അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളാണ് ഖത്തറിനെതിരായ ഉപരോധത്തിലൂടെ നടന്നിരിക്കുന്നതെന്നാണ് ഒരു ട്രക്കിെൻറ വശങ്ങളിലെഴുതിയിരിക്കുന്നത്. ഉപരോധം മൂലം 1,337 കുട്ടികൾ തങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപെടുത്തപ്പെട്ടുവെന്നും മറ്റൊരു ട്രക്കിെൻറ വശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തറിനെതിരായ ഉപരോധം പ്രഖ്യാപിച്ചത് മുതൽ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലും ഖത്തറിന് പിന്തുണ നൽകിക്കൊണ്ടുള്ള ഇത്തരം കാമ്പയിനുകൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.