ദോഹ: കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാംഘട്ടത്തിൽ ഖത്തറിലെ ബീച്ചുകൾ തുറന്നതോടെ സന്ദർശകരുടെ തിരക്കേറുന്നു. കടുത്ത ചൂടിൽ ബീച്ചുകൾ തുറന്നത് വലിയ ആശ്വാസമായിരിക്കുകയാണ്. കോവിഡ്–19നെ തുടർന്ന് ജലകായിക പരിപാടികൾ നിർത്തിവെച്ചിരുന്നു. ഇതിെൻറ നിയന്ത്രണം നീക്കിയതോടെ ജെറ്റ് സ്കീയിങും സജീവമായി. ദോഹയിലെ ഏറ്റവും ജനപ്രിയ ബീച്ചുകളിലൊന്നായ കതാറ കൾച്ചറൽ വില്ലേജിലെ ബീച്ചുകളിൽ നിരവധി പേരാണ് എത്തുന്നത്.
യുവാക്കളും കുട്ടികളും കുടുംബങ്ങളും ബീച്ചുകളിലെത്തി തുടങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിെൻറ സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ, എല്ലായിടത്തും കടുത്ത സുരക്ഷാ മുൻകരുതൽ പാലിച്ചാണ് പ്രവേശനം.
ഇഹ്തിറാസ് ആപ്പും ശാരീരിക അകലവും മാസ്ക് ധരിക്കുന്നതും എല്ലായിടത്തും നിർബന്ധമാണ്. മാസങ്ങൾക്കുശേഷം പ്രധാന കേന്ദ്രങ്ങളിലെ ഫുഡ് ട്രക്കുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചതോടെ ഉപഭോക്താക്കൾ കൂടുതലായി എത്തുന്നതും ആശാവഹമാണ്. കതാറ ബീച്ചിന് പുറമേ, സീലൈൻ, ദഖീറ, അൽഖോർ, ദുഖാൻ, ഉംബാബ്, സിക്രീത്, വക്റ പബ്ലിക് ബീച്ച്, ഫാമിലി ബീച്ച് തുടങ്ങിയയവയും ജൂലൈ ഒന്ന് മുതൽ നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാംഘട്ടത്തിൽ കൂടുതൽ പള്ളികൾ പ്രാർഥനക്കായി തുറന്നിട്ടുണ്ട്. കൂടാതെ പൊതുപാർക്കുകൾ തുറന്നതും ശക്തമായ സുരക്ഷ മാനദണ്ഡങ്ങളോടെ ചില മേഖലകളിലെ റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ആരംഭിച്ചതും ഇളവുകളുടെ കൂട്ടത്തിൽ പെടുന്നു.
ആകെ ജനസംഖ്യയുടെ 3.5 ശതമാനം പേർക്ക് മാത്രമാണ് കോവിഡ്–19 ബാധിച്ചതെന്നതും മരണ നിരക്ക് ഏറ്റവും കുറഞ്ഞതും പുതിയ കേസുകൾ കുറഞ്ഞുവരുന്നതും ആശാവഹമാണ്.
എന്നിരുന്നാലും മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കോവിഡ്–19െൻറ രണ്ടാം വരവുണ്ടാകുമെന്നും അത് ഏറെ അപകടകരമായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നാൽ ഇതിനകം നീക്കിയ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടി വരുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നത് ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. മുൻ കരുതൽ സ്വീകരിക്കുന്നതിലെ വീഴ്ച ഇതിലേതെങ്കിലും ഘടകങ്ങളെ ബാധിച്ചാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടി വരും.
കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാംഘട്ടം ജൂലൈ ഒന്ന് മുതൽ ആരംഭിച്ചതോടെയാണ് ഖത്തറിൽ ജനജീവിതം സാധാരണനിലയിലേക്ക് വരുന്നത്. മാളുകളിലെ റീട്ടെയിൽ ഷോപ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ, വാരാന്ത്യദിനങ്ങളിെല ഇവയുടെ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ തുടരും. എല്ലാ ബീച്ചുകളും പാർക്കുകളും തുറന്നിട്ടുണ്ട്. റെസ്റ്റോറൻറുകളിൽ പരിമിതമായ ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തനം തുടങ്ങി.
അതേസമയം, മാളുകളിലെയും ഷോപ്പിംഗ് സെൻററുകളിലെയും റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ടേക് എവേ, ഹോം ഡെലിവറി സേവനങ്ങൾ മാത്രമായിരിക്കും ഇവിടെ ഉണ്ടാവുക. മാളുകളിലെയും ഷോപ്പിംഗ് സെൻററുകളിലെയും ഗെയിമിങ് സെൻററുകൾ, അമ്യൂസ്മെൻറ് പാർക്കുകൾ, സ്കേറ്റ് ബോർഡ് അറീനകൾ, പ്രാർഥനാ മുറികൾ എന്നിവ അടച്ചിടുന്നത് തുടരും.
മാളുകളിലെ കലാ, സാംസ്കാരിക, വിനോദ പരിപാടികൾക്കും വിലക്ക് ബാധകമായിരിക്കും. ഗോൾഡ് സൂഖ്, സൂഖ് അൽ അലി, ഗറാഫ മാർക്കറ്റ്, തേർസ്ഡേൈഫ്രഡേ മാർക്കറ്റ്, സൂഖ് വാഖിഫ് ദോഹ, സൂഖ് വക്റ, അൽ സൈലിയ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ വാണിജ്യ കേന്ദ്രങ്ങളും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.