ദോഹ: ഒക്ടോബർ 12 മുതൽ 16 വരെ നടക്കുന്ന ലോക ബീച്ച് ഗെയിംസിനുള്ള ഒരുക്കത്തിന് അനോകിന് (നാഷനൽ ഒളിമ്പിക് കമ്മിറ്റി അസോസിയേഷൻ) കീഴിൽ ഖത്തർ തുടക്കം കുറിച്ചതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചു. ലോക ബീച്ച് ഗെയിംസിെൻറ ചരിത്രത്തിൽതന്നെ ഏറ്റവും മികച്ച ഗെയിംസിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുകയെന്ന് സംഘാടക സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു. കതാറ, ആസ്പയർ, ഗറാഫ ബീച്ച് സൗകര്യങ്ങളിലായി 14 ബീച്ച് കായിക ഇനങ്ങളാണ് അരങ്ങേറുക. അനോക്കും പ്രാദേശിക സംഘാടക സമിതിയും തമ്മിലുള്ള ധാരണപ്രകാരമാണ് മുഴുവൻ കായിക ഇനങ്ങളും തെരഞ്ഞെടുത്തിരിക്കുന്നത്.
ഗെയിംസ് തയാറെടുപ്പുകളുടെ ഭാഗമായി അനോക് ലോക ബീച്ച് ഗെയിംസ് പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ എട്ടു മുതൽ 10 വരെ നടന്ന ഷെഫ് ഡി മിഷൻ സെമിനാറിൽ 80ലധികം ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളാണ് പങ്കെടുത്തത്. ഗെയിംസുമായി ബന്ധപ്പെട്ട താരങ്ങളുടെയും ഓഫിഷ്യലുകളുടെയും പോക്ക് വരവ്, താമസം, ഗതാഗതം, സുരക്ഷ, മാധ്യമം, ആൻറി ഡോപിംഗ്, ടെലി കമ്യൂണിക്കേഷൻസ്, ടിക്കറ്റിങ്, സെറിമണീസ് തുടങ്ങി വ്യത്യസ്ത സേവനങ്ങൾ സംബന്ധിച്ച് യോഗത്തിൽ വ്യക്തമായ രൂപം നൽകി. എസ്ദാൻ ഹോട്ടലിൽ സജ്ജീകരിക്കുന്ന അത്ലറ്റ്സ് വില്ലേജ് മിഷൻ നിരീക്ഷിച്ചു. കതാറ ബീച്ചിലും ഗറാഫ ബീച്ച് സ്പോർട്സ് കോംപ്ലക്സിലും പ്രതിനിധി സംഘം സന്ദർശനം നടത്തുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
ലോക കായിക ചാമ്പ്യൻഷിപ്പുകൾ നടത്തുന്നതിൽ ഖത്തറിനുള്ള സ്ഥാനം പരിഗണിച്ചാണ് ഈ വർഷത്തെ അനോക്ക് ലോക ബീച്ച് ഗെയിംസ് നടത്തുന്നതിനുള്ള ആതിഥേയത്വം ഖത്തറിന് ലഭിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും സുന്ദരമായ ബീച്ചുകളും കായിക ചാമ്പ്യൻഷിപ്പ് നടത്തുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡും ഖത്തറിനെ തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.