ദോഹ: സാമൂഹിക ധ്രുവീകരണം നടത്തി അധികാരത്തിൽ തുടരാനുള്ള രാഷ്ട്രീയ തന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ഖത്തർ അഭിപ്രായപ്പെട്ടു.കേരളത്തിന്റെ സാമൂഹിക ഐക്യവും സൗഹാർദവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഉറച്ച നിലപാടിന്റെ പ്രതിഫലനമാണ് തെരെഞ്ഞടുപ്പ് ഫലം. സമൂഹത്തെ ജാതി -മത അടിസ്ഥാനത്തിൽ വിഭജിച്ച് അധികാര തുടർച്ച ഉറപ്പാക്കാനുള്ള കുടില തന്ത്രത്തെയാണ് ജനം തള്ളിക്കളഞ്ഞിരിക്കുന്നത്.
സമുദായങ്ങളെയും സാമുദായിക സംഘടനകളെയും അന്യവൽക്കരിച്ചും വർഗീയവാദികളാക്കിയും ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ വിഭജന ശ്രമങ്ങൾ കേരളത്തിന്റെ മതേതര സൗന്ദര്യത്തിനേൽപ്പിച്ച പരിക്ക് ചെറുതല്ല. സാമുദായിക സൗഹൃദത്തെ തകർക്കുന്ന പ്രസ്താവനകളും പ്രവൃത്തികളും ഉണ്ടായപ്പോൾ മൗനമായിരുന്നു ഭരണം കൈകാര്യം ചെയ്യുന്നവർ പാലിച്ചിരുന്നത്. കേരള നിയമസഭയിൽ ഫാഷിസ്റ്റ് പാർട്ടിക്ക് വീണ്ടും അക്കൗണ്ട് തുറക്കാനായതിൽ ഈ മൗനങ്ങൾക്കും വലിയ പങ്കുണ്ട്.
മികച്ച വിജയം നേടിയ യു.ഡി.എഫ് നേതൃത്വത്തിനും നിയുക്ത സർക്കാറിനും ആശംസകൾ നേരുന്നു. ഇടതുപക്ഷ മുന്നണി, ജനവിധിയെ ആത്മപരിശോധനക്കുള്ള അവസരമായി കാണുകയും ജനങ്ങൾ നൽകിയ സന്ദേശം ഗൗരവത്തോടെ ഉൾക്കൊണ്ട്, തിരുത്തലിന്റെയും നവീകരണത്തിന്റെയും വഴി സ്വീകരിക്കുകയും ചെയ്യണമെന്നും സി.ഐ.സി കേന്ദ്രസമിതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.