ദോഹ: അറബിഭാഷയെ ഫിഫയുടെ അഞ്ചാം ഔദ്യോഗിക ഭാഷയാക്കാൻ ശിപാർശയുമായി ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ലോക അറബി ഭാഷാദിനമായ ഡിസംബർ 18നോടുബന്ധിച്ചാണ് ഫിഫയുടെ പ്രസ്താവന. 20ലധികം രാജ്യങ്ങളിലെ 450 ദശലക്ഷം ജനങ്ങൾക്ക് പുറമെ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി ദശലക്ഷക്കണക്കിനാളുകളാണ് അറബി സംസാര ഭാഷയായി ഉപയോഗിക്കുന്നത്. അറബി ഭാഷയുടെ പ്രാധാന്യത്തിനുള്ള അംഗീകാരമായാണ് ഔദ്യോഗിക ഭാഷയാക്കാൻ പ്രസിഡൻറ് ഇൻഫാൻറിനോ ശിപാർശ ചെയ്തിരിക്കുന്നത്.ഖത്തറിലെയും പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും (മിന) ഫിഫ പങ്കാളികളുമായി ദീർഘകാലമായി നടത്തിവരുന്ന ചർച്ചകൾക്ക് പിന്നാലെയാണ് അറബിയും ഔദ്യോഗിക ഭാഷാ പട്ടികയിൽ ഉൾപ്പെടുത്താൻ ഫിഫ മുന്നോട്ട് വന്നിരിക്കുന്നത്. മിഡിലീസ്റ്റിെൻറയും അറബ് ലോകത്തിെൻറയും ഐക്യത്തിന് സാക്ഷ്യം വഹിച്ച, 23 അറബ് രാജ്യങ്ങൾ പങ്കെടുത്ത പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെൻറിെൻറ വിജയകരമായ പര്യവസാനവും അറബി ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിന് ശിപാർശ ചെയ്യാൻ ഫിഫക്ക് പ്രചോദനമായിട്ടുണ്ട്.നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ് എന്നിങ്ങനെ നാലു ഭാഷകളാണ് ഫിഫയുടെ ഔദ്യോഗിക ഭാഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.