ലുസൈൽ കൊട്ടാരത്തിൽ പ്രതിനിധികളെ സ്വീകരിച്ച് ഖത്തർ അമീർ

മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗം: ദുഃഖത്തിൽ പങ്കുചേർന്ന് അന്താരാഷ്ട്ര സമൂഹം

ദോഹ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് വിവിധ ലോകനേതാക്കളും പ്രമുഖ വ്യക്തികളും ബുധനാഴ്ചയും ദോഹയിലെത്തി. രാജ്യത്തിന്റെ ആധുനികവൽക്കരണത്തിനും ആഗോളതലത്തിലുള്ള വളർച്ചക്കും അടിത്തറയിട്ട പ്രിയ നേതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലോകമെമ്പാടുമുള്ള വിവിധ നേതാക്കളും രാഷ്ട്രതലവന്മാരുമാണ് എത്തിയത്. ലുസെൽ കൊട്ടാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ രാജ്യങ്ങളിലെ തലവന്മാരെയും പ്രതിനിധികളെയും സ്വീകരിച്ചു.

ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമർ, ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു, യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ ദോഹയിലെത്തി അമീറിനെ കണ്ട് അനുശോചനമറിയിച്ചു. അന്തരിച്ച മുൻ ഭരണാധികാരിയുടെ വിയോഗം ഖത്തറിന് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിനും വലിയ നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു. ഖത്തറിലെ ജനങ്ങളുടെയും ഭരണകുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വിവിധ രാഷ്ട്രനേതാക്കൾ വ്യക്തമാക്കി.

ക്യൂബ ഉപപ്രധാനമന്ത്രി എഡ്വേർഡോ മാർട്ടിനെസ്, ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, നേപ്പാൾ വൈസ് പ്രസിഡന്റ് റാം സഹായ പ്രസാദ് യാദവ്, സെനഗൽ പ്രസിഡന്റ് ബസ്സിറൂ ദിയോമയെ ഫെയ്യും,

കിർഗിസ്ഥാൻ പ്രധാനമന്ത്രി ആദിൽബെക് കാസിമാലിയേവ് എന്നിവരും ദോഹയിലെത്തിയിട്ടുണ്ട്.

അനുശോചന സ്വീകരണച്ചടങ്ങിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവർ സംബന്ധിച്ചു. കൂടാതെ അന്തരിച്ച പിതാവ് അമീറിന്റെ മക്കളായ നിരവധി പ്രമുഖ വ്യക്തികളും രാജകുടുംബാംഗങ്ങളായ ശൈഖുമാരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Passing of former Emir Sheikh Hamad bin Khalifa Al Thani: International community mourns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.