ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ 'ഗ്രേറ്റർ ഇസ്രായേൽ' പ്രസ്താവനയെ തള്ളി, ഖത്തർ അടക്കമുള്ള 31 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ്, ഒ.ഐ.സി, ജി.സി.സി എന്നിവയുടെ സെക്രട്ടറി ജനറൽമാരും ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും അറബ് ദേശീയ സുരക്ഷക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും മേഖലയിലെയും അന്തർദേശീയ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണിതെന്നും അവർ പറഞ്ഞു.
ഖത്തർ, സൗദി അറേബ്യ, അൾജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ചാഡ്, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഗാംബിയ, ഇന്തോനേഷ്യ, ഇറാഖ്, കുവൈത്ത്, ജോർഡൻ, ലബനാൻ, ലിബിയ, മാലദ്വീപ്, മൗറിറ്റാനിയ, മൊറോക്കോ, നൈജീരിയ, ഒമാൻ, പാകിസ്താൻ, ഫലസ്തീൻ, സെനഗൽ, സിയറ ലിയോൺ, സൊമാലിയ, സുഡാൻ, സിറിയ, തുർക്കിയ, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പ്രതിഷേധിച്ചത്. അന്താരാഷ്ട്ര നിയമങ്ങളോടുള്ള കടുത്ത അവഗണനയും അറബ് ദേശീയ സുരക്ഷക്കും അന്തർദേശീയ സമാധാനത്തിനും ഭീഷണിയാണിതെന്നും കണക്കാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിത്തറകളുടെയും നഗ്നമായ ലംഘനമാണിത്. പ്രത്യയശാസ്ത്രപരവും വംശീയവുമായ മിഥ്യാധാരണകളിൽ ഇസ്രായേൽ ആശ്രയിക്കുന്നത് സംഘർഷം രൂക്ഷമാക്കുമെന്നും പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും പ്രസ്താവനയിൽ രാഷ്ട്രനേതാക്കൾ അഭിപ്രായപ്പെട്ടു.
ഇ വൺ (ഇ 1) മേഖലയിലെ കുടിയേറ്റ പദ്ധതിക്ക് ഇസ്രായേലി മന്ത്രി ബെസലേൽ സ്മോട്രിച്ച് അംഗീകാരം നൽകിയതിനെയും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ നിരാകരിക്കുന്ന അദ്ദേഹത്തിന്റെ തീവ്ര വംശീയ പ്രസ്താവനകളെയും പ്രസ്താവനയിൽ അപലപിച്ചു.
1967ലെ അധിനിവേശ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തിന് നേരെയുള്ള ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണിത്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന് പരമാധികാരമില്ലെന്ന് അവർ ഊന്നിപ്പറഞ്ഞു. ഫലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇസ്രായേലിന്റെ നയങ്ങളും ഇതിനായി തുടർച്ചയായി നടത്തുന്ന കുടിയേറ്റ പ്രവൃത്തികളെക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകി. പ്രാധാന്യമുള്ള അൽ അഖ്സ മസ്ജിദിനുനേരെയുള്ള ആക്രമണം, കുടിയേറ്റം, ഫലസ്തീൻ മേഖലയിലും ക്യാമ്പുകളിലും ദിവസേനയുള്ള റെയ്ഡുകൾ, അഭയാർഥി ക്യാമ്പുകൾക്കുനേരെയുള്ള ആസൂത്രിതമായ ആക്രമണങ്ങൾ, ഫലസ്തീനികളെ അവരുടെ വീടുകളിൽനിന്ന് പുറത്താക്കൽ തുടങ്ങിയ ക്രൂരമായ ആക്രമണങ്ങൾ തുടരുകയാണ്. ഇത് മേഖലയിൽ പൂർണമായ സമാധാനം കൈവരിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നു.
നിയന്ത്രണത്തിന്റെയും ബലപ്രയോഗത്തിന്റെയും മിഥ്യാധാരണകളിൽനിന്ന് മാറി സമാധാനം പ്രോത്സാഹിപ്പിക്കുകയും എല്ലാ ജനങ്ങൾക്കും സുരക്ഷ, സ്ഥിരത, വികസനം എന്നിവ കൈവരിക്കുകയും ചെയ്യുന്ന നയങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധത അവർ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമസാധുതയും ഐക്യരാഷ്ട്രസഭയുടെ പ്രമേയവും മാനിച്ചുകൊണ്ട് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് അറബ്, ഇസ്ലാമിക രാജ്യങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്നും മേഖലയിലെ ഉപരോധം ഉടനടി അവസാനിപ്പിക്കുകയും ആരോഗ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.