അൽ വജ്ബ മൈതാനിയിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും അൽ വജ്ബ മൈതാനിയിൽ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അലീസ് ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറാകൗൺസിൽ അംഗങ്ങൾ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരും അൽവജ്ബ മൈതാനിയിലെ ഈദ് നമസ്കാരത്തിൽ പങ്കാളിയായി.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവും സുപ്രീം കോടതി ജഡ്ജുമായ ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകുകയും, പ്രഭാഷണം നിർവഹിക്കുകയും ചെയ്തു. 30 ദിനങ്ങളിലെ വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യം ദൈവഭക്തിയും അല്ലാഹുവിലേക്കുള്ള സമ്പൂർണ സമർപ്പണവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളിൽ മിതത്വം പാലിക്കുന്നതാണ് വിശ്വാസിയുടെ മഹത്വം. വ്രതം പൂർത്തിയാക്കി ആഘോഷിക്കുന്ന വേളയിൽ കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാനും, സമൂഹത്തിന്‍റെ ഐക്യത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പെരുന്നാൾ നമസ്കാരത്തിനു ശേഷം, അൽ വജ്ബ പാലസിൽ അമീർ വിശിഷ്ടാതിഥികളും ശൈഖുമാരുമായി അമീർ ഈദ് ആശംസ കൈമാറി. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി , ശൂറാ കൗൺസിൽ സ്പീക്കർ, മന്ത്രിമാർ, വിവിധ സേനാ മേധാവികൾ, വകുപ്പ്-സ്ഥാപന മേധാവികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അമീർ സ്വീകരിച്ചു. വിവിധ രാഷ്ട്ര തലവൻമാരുമാരെ ഫോണിൽ വിളിച്ചും അമീർ പെരുന്നാൾ ആശംസ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.