അൽ ജസീറ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്ദൂഹ് ഖത്തറിൽ

ദോഹ: ഗസ്സയിൽ ഫലസ്തീനികളുടെ ചെറുത്തുനിൽപ്പിന്‍റെ പ്രതീകമായ അൽ ജസീറ മാധ്യമ പ്രവർത്തകൻ വാഇൽ അൽ ദഹ്ദൂഹ് ചികിത്സക്കായി ഖത്തറിലെത്തി. ഒക്ടോബർ ഏഴിന് ഇസ്രായേൽ ആരംഭിച്ച യുദ്ധ​ത്തിനു പിന്നാലെ വ്യത്യസ്ത ​ആ​ക്രമണങ്ങളിലായി ഭാര്യയും മക്കളും സഹപ്രവർത്തകരും ഉൾപ്പെടെ പ്രിയപ്പെട്ടവരെല്ലാം ഓരോരുത്തരായി നഷ്ടപ്പെടുമ്പോഴും അപാരമായ മനസ്സാന്നിധ്യത്തോടെ തന്റെ ജോലിയിൽ തുടർന്ന വാഇൽ ദഹ്ദൂഹ് ചൊവ്വാഴ്ച രാത്രിയോടെയാണ് ഈജിപ്ത് വഴി ദോഹയിലെത്തിയത്. ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ വാഇലിനും പരിക്കേറ്റിരുന്നു. ഗസ്സയിൽ നിന്നും പരിക്കേറ്റവരെ എത്തിക്കുന്നതിനുള്ള ഖത്തറിന്റെ പ്രത്യേക വിമാനത്തിലാണ് ഇദ്ദേഹം ദോഹയിലെത്തിയത്. പരിക്കു പറ്റിയ കൈകളുമായി വിമാനമിറങ്ങി വരുന്ന വാഇലിനെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ അൽജസീറ പങ്കുവെച്ചു.

ഡിസംബർ അവസാന വാരം നടന്ന ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ വാഇൽ വിദഗ്ധ ചികിത്സാവശ്യാർഥമാണ് റഫ അതിർത്തി കടന്ന് ഈജിപ്ത് വഴി ഖത്തറിലെത്തുന്നത്. 


അൽ ജസീറ അറബിക് ചാലനിന്റെ ഗസ്സ ​ബ്യുറോ മേധാവിയായ വാഇൽ ദഹ്ദൂഹ് അധിനിവേശ സേന ആ​ക്രമണം ആരംഭിച്ച നാളുകൾ മുതൽ തന്നെ യുദ്ധഭൂമിയിൽ നിന്നുള്ള തത്സമയ റിപ്പോർട്ടുകളുമായി ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ, ഒക്ടോബർ 28നാണ് നുസൈറത് അഭയാർത്ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴു വയസ്സുള്ള മകളും ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങൾ കൊല്ലപ്പെടുന്നത്. മക്കളുടെയും ഭാര്യയുടെയും ചേതനയറ്റ ശരീരങ്ങൾ മറമാടും മുമ്പേ തന്നെ തന്റെ ദൗത്യ നിർവഹണത്തിലേക്ക് തിരിച്ചെത്തിയ വാഇൽ ഗസ്സയുടെ ചെറുത്തു നിൽപിന്റെ പ്രതീകമായിമാറി. 

ഡിസംബർ 15ന് ഖാൻ യൂനുസിൽ നടന്ന മിസൈൽ ആക്രമണത്തിൽ വാഇലിന് പരിക്കേൽക്കുകയും കാമറമാൻ സാമിർ അബു ദഖ കൊല്ലപ്പെടുകയും ചെയ്തു. അധികനാളുകൾ പിന്നിടും മുമ്പേ തന്റെ എല്ലാമെല്ലാമായ മകനും മാധ്യമ പ്രവർത്തകനുമായ ഹംസ ദൗഹൂദും ജനുവരി ഏഴിനുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Tags:    
News Summary - Al Jazeera journalist Wail Dahdouh in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.