ദോഹ: അറബ് ലോകം ഇന്ന് നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിലൊന്ന് ഫലസ്തീന്‍ മോചനം തന്നെയാണെന്ന് മൊറിത്താനിയയില്‍ നടന്ന് വരുന്ന അറബ് ഉച്ചകോടി.
ഇസ്രയേലില്‍ നിന്ന് ഖുദ്സിനെയും ഫലസ്തീന്‍ ജനതയെയും മോചിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത മൊറിത്താനിയന്‍ പ്രസിഡന്‍റും ഉച്ചകോടി അധ്യക്ഷനുമായ മുഹമ്മദ് വലദ് അബ്ദുല്‍ അസീസ് വ്യക്തമാക്കി.
അറബ് രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഫലസ്തീന്‍ വിമോചനത്തിന് തന്നെയാണ് പ്രഥമ സ്ഥാനം എന്ന് പറഞ്ഞ അധ്യക്ഷന്‍ ഫലസ്തീന്‍ വിഷയത്തില്‍ നീതി പൂര്‍വമായ പരിഹാരം ഉണ്ടാകുന്നത് വരെ അങ്ങിനെ തന്നെ ആയിരിക്കുമെന്ന് വ്യക്തമാക്കി.
ജോലാന്‍ മലനിരകളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് മുഴുവന്‍ വിഭാഗങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യണം. യമനിലെ ആഭ്യന്തര യുദ്ധത്തിന് പരിഹാരമായി കുവൈത്ത് നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്ളാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉച്ചകോടിയില്‍ ഖത്തര്‍ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും മറ്റ് അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് രണ്ടാം നിര നേതാക്കളുമാണ് സംബന്ധിച്ചത്.
അതിനിടെ ഇപ്പോള്‍ നടന്ന് വരുന്ന ഉച്ചകോടി കഴിഞ്ഞ ഫെബ്രുവരിയില്‍ മോറോക്കോയിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഉച്ചകോടി ചടങ്ങ് മാത്രമായി ഒതുക്കുകയാണെന്നും തീരുമാനങ്ങള്‍ അംഗ രാജ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാറില്ളെന്നും ആരോപിച്ച് മോറോക്കോ ആതിഥേയത്വം നല്‍കുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
അറബ് ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉച്ചകോടിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലായെന്ന അറബ് സമൂഹത്തിന്‍്റെ പൊതു വിലയിരുത്തലാണ് മോറോക്കോ നടത്തിയത്. ഇത് പിന്നീട് ശക്തമായ ചര്‍ച്ചക്ക് വഴി വെച്ചിരുന്നെങ്കിലും കൃത്യമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. സിറിയയില്‍ നടക്കുന്ന മനുഷ്യത്വ രഹിതമായ ഭരണകൂട ഭീകരത, ഇസ്രയേലിന്‍്റെ ഫലസ്തീന്‍ അധിനിവേശം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ഉച്ചകോടികളില്‍ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ കഴിയാത്തത് അറബ് കൂട്ടായ്മയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതാണ്.
അതിനിടെയാണ് കഴിഞ്ഞ മാസം നടന്ന അറബ് ലീഗ് സെക്രട്ടറി ജനറലിന്‍്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നത മറ നീക്കി പുറത്ത് വന്നത്. ഹുസ്നി മുബാറക്കിന്‍്റെ കാലത്ത് ഈജിപ്ത് വിദേശകാര്യ മന്ത്രിയായിരുന്ന അബൂഗൈദിന്‍്റെ നാമനിര്‍ദേശം ഖത്തറും സുഡാനും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തത് ഇതിന് തെളിവായി റിപ്പോര്‍ട്ട് ചെയ്യപ്പട്ടിരുന്നു.
ഫലസ്തീന്‍ പ്രശ്നത്തില്‍ ഖത്തര്‍ വിളിച്ച് ചേര്‍ത്ത ഇസ്ലാമിക രാജ്യങ്ങളുടെ യോഗം പൊളിക്കുന്നതില്‍ മുമ്പന്തിയില്‍ നിന്ന വ്യക്തിയാണ് അബൂഗൈദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.