നാലാമത്തെ കുട്ടിക്കും എം.ബി.ബി.എസ്; ഈ പ്രവാസജീവിതം സഫലം

ദോഹ: 30 വര്‍ഷമാകാന്‍ പോകുന്നു കുഞ്ഞിമുഹമ്മദ് എന്ന ബാപ്പൂട്ടിയുടെ ഖത്തറിലെ പ്രവാസജീവിതത്തിന്. ഇതുവരെ എന്തുനേടിയെന്ന് ചിലരെങ്കിലും കളിയായെങ്കിലും ഇദ്ദേഹത്തോട് പലതവണ ചോദിച്ചിട്ടുണ്ട്. അഞ്ചാറ് വര്‍ഷം മുമ്പുവരെ കാര്യമായൊന്നും നേടിയില്ല എന്ന് പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇപ്പോള്‍ ചോദിക്കാതെതന്നെ ബാപ്പൂട്ടി പറയും; പ്രവാസജീവിതംകൊണ്ട് ഗുണമുണ്ടായി. ‘പിതാവിന്‍െറ സ്വപ്നം എന്നെ ഡോക്ടറാക്കണം എന്നായിരുന്നു.  താന്‍ സ്കൂള്‍ ഫസ്റ്റായിരുന്നിട്ടും അത് നിറവേറ്റപ്പെട്ടില്ളെങ്കിലും ആ സ്വപ്നം തന്‍െറ മക്കളിലൂടെ നിറവേറ്റപ്പെടുകയാണ്. ദൈവാനുഗ്രഹം തുണയാകുകയാണെങ്കില്‍ അത് വരുംനാളുകളിലൂടെ യാഥാര്‍ഥ്യമാകും.’ മലപ്പുറം തിരൂരിനടുത്തുള്ള ബാപ്പൂട്ടിയുടെ നാല് മക്കളും എം.ബി.ബി.എസ് പഠനത്തിലാണ്.

അതില്‍ മൂത്തമകള്‍ മുര്‍ഷിദ ആലപ്പുഴ ഗവ. കോളജില്‍ അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. രണ്ടാമത്തെ മകള്‍ സുമാനത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. മൂന്നാമത്തെ മകള്‍ നസ് ല ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ് സ്റ്റഡിലീവിലാണ്. ഇളയ മകന്‍ മുഹമ്മദ് മുസ്തഫ സാഗര്‍ കേരള എന്‍ട്രന്‍സില്‍ 529ാം റാങ്ക് നേടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഈമാസം 12ന്  പ്രവേശം നേടി. ഇവരെല്ലാം പഠിക്കുന്നത് മെറിറ്റ് സീറ്റുകളിലാണെന്നതും സന്തോഷത്തിന്‍െറ തിളക്കം വര്‍ധിപ്പിക്കുന്നു. തിരൂര്‍ പോളിടെക്നിക്കിലെ 1981-84 ബാച്ച് വിദ്യാര്‍ഥിയായി വിജയിച്ച ബാപ്പൂട്ടി ആദ്യ ഒരു വര്‍ഷം സൂപ്പര്‍മാര്‍ക്കറ്റിലും പിന്നീട് എട്ടുവര്‍ഷം സെയില്‍സ് എക്സിക്യൂട്ടിവായും ജോലി ചെയ്തു. ആദ്യത്തെ അഞ്ചുവര്‍ഷം ജോലിയുടെ ഒഴിവുസമയങ്ങളില്‍ ബേക്കറി വിതരണക്കാരനായും ജോലി നോക്കി. പിന്നീടാണ് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.