ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ മത്സരത്തിനിടെ റഫറി മുഹമ്മദ് അഹമ്മദ് അല്‍ ഉബൈദലിയെ കൈയേറ്റം ചെയ്തതിന് ഗറാഫ താരം മുഹമ്മദ് മുബാറകിന് ആറ് മാസം വിലക്കും 10,000 റിയാല്‍ പിഴയും ചുമത്തി. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അച്ചടക്ക സമിതിയുടേതാണ് തീരുമാനം.
ലീഗില്‍ ഏപ്രില്‍ ഒന്നിന് നടന്ന ഗറാഫ-റയ്യാന്‍ മത്സരത്തിനിടെ റഫറിയെ കൈയേറ്റം ചെയ്തതിന് റയ്യാന്‍ അസി.കോച്ച് ലിയനാഡോ ഫഫുവിന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അച്ചടക്ക സമിതി 5,000 റിയാല്‍ പിഴ ചുമത്തി.
മത്സരത്തിനിടെ ഇരുടീമുകളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് റഫറിയെ കൈയേറ്റം ചെയ്തത്. അല്‍ അഹ്ലി ക്ളബ് താരത്തെ അപമാനിച്ചതിന് മിസൈമിര്‍ താരം സാലിഹ് അല്‍ സുവൈദിക്ക് 5,000 റിയാലും കളിക്കളത്തില്‍ മോശമായ പെരുമാറ്റത്തിന് അല്‍ അഹ്ലി താരം മുഹ്സിന്‍ ബജൂറിന് 5,000 റിയാലും അച്ചടക്ക സമിതി പിഴ ചുമത്തി.
ഖത്തര്‍ സ്പോര്‍ട്സ് ക്ളബും അല്‍ ജെയ്ഷും തമ്മില്‍ നടന്ന മത്സരത്തില്‍ മോശം പെരുമാറ്റത്തിന് ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് കോച്ചുമാരായ സെബാസ്റ്റിയോ ലസറോനി, സെല്‍സോ ഫെര്‍ണാണ്ടസ്, ക്ളബ് താരം ബെന്‍ജമിന്‍ ജൂഡ്സണ്‍ എന്നിവര്‍ക്കും 5,000 റിയാല്‍ വീതം ഫുട്ബാള്‍ അസോസിയേഷന്‍ പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.