പ്രകൃതിവാതകത്തിന്‍െറ  വിലകുറക്കണമെന്ന് ഖത്തറിനോട് ഇന്ത്യ

ദോഹ: ദ്രവീകൃത പ്രകൃതിവാതകങ്ങള്‍ക്ക് ആഗോളതലത്തില്‍ 40 ശതമാനത്തോളം വിലയിടിഞ്ഞ സാഹചര്യത്തില്‍ ആനുപാതികമായ വിലക്കുറവ് തങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വാതകത്തിനും വരുത്തണമെന്ന് ഖത്തറിനോട് ഇന്ത്യ ആവശ്യപ്പെട്ടു. 
കൂടാതെ ദീര്‍ഘകാല കരാറുകള്‍ പ്രകാരം നിര്‍ണയിച്ച അളവിലുള്ള മുഴുവന്‍ വാതകവും ഇറക്കുമതി ചെയ്യാതെ വരുമ്പോള്‍ ഈടാക്കാവുന്ന പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. 
ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രധാന വാതക ദാതാക്കളാണ് ഖത്തര്‍. 25 വര്‍ഷത്തേക്ക് ഇന്ത്യയിലെ പെട്രോനെറ്റും ഖത്തറിലെ റാസ് ഗ്യാസും തമ്മിലാണ് കരാര്‍.
നിലവിലുള്ള ശരാശരി എണ്ണവില ഈടാക്കി  വര്‍ഷത്തില്‍ 7.5 ദശലക്ഷം ടണ്‍ പ്രകൃതിവാതകം വാങ്ങിക്കാമെന്നതാണ് ഖത്തറുമായുള്ള ഇന്ത്യയുടെ കരാര്‍. എന്നാല്‍, ഇവിടെനിന്നും ഇറക്കുമതി ചെയ്യുന്ന വാതകം പ്രാദേശിക കമ്പോളത്തില്‍  ഇപ്പോള്‍ വിലക്കുറവില്‍ ലഭ്യമാകുന്ന അവസ്ഥയുണ്ട്. 
അതിനാല്‍ റാസ് ഗ്യാസുമായുണ്ടാക്കിയ ദീര്‍ഘകാല കരാറുകളില്‍നിന്ന് ഭിന്നമായി കുറച്ചു മാത്രമേ ഇന്ത്യ ഈ വര്‍ഷം മൂന്നാംപാദം വരെ ഇറക്കുമതി ചെയ്തിട്ടുള്ളൂ. 
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഖത്തറുമായി സംസാരിക്കുമെന്നും ഇറക്കുമതി ചെയ്യാത്ത ഇന്ധനം സാവകാശം നല്‍കി കരാര്‍ കാലാവധി തീരുന്നതിനുമുമ്പായി  കൈമാറാന്‍ സാധ്യമാകുമോ എന്നും ആരായും. റാസ് ഗ്യാസിന്‍െറ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും, പ്രധാനമന്ത്രി ഖത്തര്‍ അധികാരികളെ  ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല കരാറുകളിലൂടെ ഇന്ത്യയിലത്തെുന്ന വാതകങ്ങള്‍ക്ക് വില കൂടുതലയതിനാല്‍ ഇന്ത്യയിലെ വളം നിര്‍മാണരംഗത്തുള്ളവര്‍ നാഫ്ത്ത പോലുള്ള ഇതര ഇന്ധന സ്രോതസ്സുകളെ ആശ്രയിക്കുകയാണ്. 
2004 മുതല്‍ ഇന്ത്യയുടെ ഗ്യാസ് സംസ്കരണ കമ്പനിയായ പെട്രോനെറ്റ് എല്‍.എന്‍.ജി ഖത്തറില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.