റാസ്ലഫാനിലെ മലിനജല സംസ്കരണത്തിന് ഖത്തര്‍ കെന്‍റ്സിന് കരാര്‍

ദോഹ: ഖത്തര്‍ ഗ്യാസിന്‍െറ റാസ്ലഫാന്‍ എണ്ണ ശുദ്ധീകരണശാലയില്‍ വ്യാവസായിക ആവശ്യങ്ങള്‍ കഴിഞ്ഞ് പുറന്തള്ളുന്ന മലിനജലം പുനരുല്‍പാദിപ്പിക്കാനാവശ്യമായ സംസ്കരണശാല സ്ഥാപിക്കാന്‍ ‘ഖത്തര്‍ കെന്‍റ്സ്’ കമ്പനിക്ക് കരാര്‍ നല്‍കി. റാസ്ലഫാന്‍ വ്യവസായിക നഗരത്തിലെ  ഖത്തര്‍ ഗ്യാസിന്‍െറ നിര്‍മാണത്തിലിരിക്കുന്ന രണ്ടാമത്തെ റിഫൈനറിയിലാണ് ജലസംസ്കരണ യൂനിറ്റ് സ്ഥാപിക്കുക. ഇതിനാവശ്യമായ എന്‍ജിനീയറിങ്, നിര്‍മാണം, അസംസ്കൃത വസ്തുക്കളുടെ ശേഖരണം, വസ്തുക്കളുടെ ലഭ്യത, സംസ്ഥാപനം തുടങ്ങി എല്ലാ കരാറുകളും കെന്‍റ്സ് കമ്പനിക്കാണ് നല്‍കിയത്.
റാസലഫാന്‍ റിഫൈനറി-രണ്ടിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ പെട്രോളിയം, ടോട്ടല്‍, ഐഡിമിറ്റ്സു, കോസ്മോ, മാരുബേനി, മിറ്റ്സൂയി തുടങ്ങിയ കമ്പനികളുടെ സംയുക്ത സംരഭകത്വത്തിലാണ് നടന്നുവരുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദ്രവീകൃത പ്രകൃതിവാതക  ഉല്‍പാദനം  ദിവസേനന 146 ബാരല്‍ എന്ന തോതില്‍ വര്‍ധിപ്പിക്കാനാകും. ഇത് നിലവിലെ റാസലഫാന്‍ റിഫൈനറി ഒന്നിലെ ഉല്‍പാദനത്തിന്‍െറ ഇരട്ടിയോളം വരും. 
റാസ്ലഫാന്‍ റിഫൈനറി- ഒന്നിലെ മലിനജലം നിര്‍മാണത്തിലിരിക്കുന്ന റാസലഫാന്‍ റിഫൈനറി-രണ്ടിലെ നിര്‍മാണശാലയില്‍ എത്തിച്ച് ശുദ്ധീകരിക്കുകയാണ് ചെയ്യുക. 
വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ ഉപഭോഗം പരമാവധി കുറക്കാനും വ്യാവസായിക ആവശ്യങ്ങള്‍ കഴിഞ്ഞ് പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന പ്രക്രിയയെ പ്രോല്‍സാഹിപ്പിക്കാനുമാണ് ഇതിലൂടെ ഖത്തര്‍ ഗ്യാസ് ലക്ഷ്യമിടുന്നത്.
 റാസ്ലഫാനിലെ രണ്ട് റിഫൈനറികളിലേയും വെള്ളം ചൂടാക്കാനും തണ്ണുപ്പിക്കാനുമുള്ള ബോയിലര്‍-കുളിങ് പ്ളാന്‍റുകളില്‍ ഇങ്ങനെ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കും. പരിസ്ഥിതിയോടുള്ള ഖത്തര്‍ ഗ്യാസിന്‍െറ ബാധ്യത നിറവേറ്റുന്നതോടൊപ്പം അമൂല്യമായ പ്രകൃതി സമ്പത്ത് ഭാവിതലമുറക്കായി കരുതിവെക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ഖത്തര്‍ ഗ്യാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്‍െറ ഭാഗമായുള്ള പ്രകൃതിസംരക്ഷണ യജ്ഞത്തില്‍ പങ്കാളികളാവുകയുമാണ് ഖത്തര്‍ ഗ്യാസ്. അടുത്ത വര്‍ഷത്തോടെ പദ്ധതി പൂര്‍ണ സജ്ജമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.