മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന വാർഷിക മാംഗോ ഫെസ്റ്റിവലായ ‘മാംഗോ മാനിയ’ക്ക് വർണാഭമായ തുടക്കം. ‘പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മാമ്പഴത്തിന്റെ മധുരവും വൈവിധ്യവും ആഘോഷമാക്കുന്ന മേള, ലുലു ബൗഷർ ശാഖയിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്‌മെന്റ് പ്രതിനിധികളും പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ഉഗാണ്ട, യമൻ, കൊളംബിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം. ഒമാന്റെ സ്വന്തം നാടൻ മാമ്പഴങ്ങളും ഇതിൽ ഉൾപ്പെടുന്നു. അൽഫോൻസോ, കേസർ, ബദാമി, മല്ലിക, ഗ്രീൻ സ്വീറ്റ് മാംഗോ തായ്‌ലൻഡ്, തൈമൂർ മാംഗോ, ഒമാനി ഗ്രീൻ മാംഗോ തുടങ്ങിയ പ്രമുഖ ഇനങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമെ, ലുലു ഹോട്ട് ഫുഡ്, ബേക്കറി, സ്വീറ്റ്സ്, അച്ചാർ വിഭാഗങ്ങളിൽ മാമ്പഴം കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. മാംഗോ പ്രിസർവുകൾ, സ്മൂത്തികൾ, ജ്യൂസുകൾ, പൾപ്പുകൾ, ജെല്ലികൾ, ജാമുകൾ, പരമ്പരാഗത മാങ്ങ അച്ചാറുകൾ എന്നിവയെല്ലാം ഉപഭോക്താക്കൾക്കായി മേളയിൽ ഒരുക്കിയിരിക്കുന്നു.
തുടർച്ചയായ രണ്ടാം വർഷമാണ് താൻ ലുലു മാംഗോ മാനിയ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള 50-ലധികം ഇനങ്ങളും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ഉൾപ്പെടെ പ്രകൃതിയുടെ ഈ അമൂല്യ സമ്മാനത്തെ ആഘോഷിക്കാൻ ലോകം മുഴുവൻ ഒത്തുചേർന്നതുപോലെയാണ് ഈ മേളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാമ്പഴത്തെ കേവലം ഒരു പഴമായോ ജ്യൂസായോ മാത്രമല്ല, മധുരപലഹാരങ്ങളും കേക്കുകളും എരിവുള്ള വിഭവങ്ങളുമായി എങ്ങനെ ആസ്വദിക്കാമെന്ന് ‘മാംഗോ മാനിയയിൽ’ മനസ്സിലാകുമെന്നും അംബാസഡർ അഭിപ്രായപ്പെട്ടു.
ലുലുവിനെ സംബന്ധിച്ചിടത്തോളം മാംഗോ മാനിയ എന്നത് കേവലം ഒരു സീസൺ ആഘോഷം മാത്രമല്ലെന്നും, ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ സജീവമാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണെന്നും ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ ഡയറക്ടർ ഷബീർ കെ.എ. വ്യക്തമാക്കി. മാമ്പഴത്തിന്റെ ഗുണങ്ങളും സാംസ്കാരിക പ്രാധാന്യവും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.