വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഒമാൻ താരങ്ങൾ
മസ്കത്ത്: ഖത്തറിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ ഒമാൻ മൂന്നു മെഡലുകൾ സ്വന്തമാക്കി. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാൻ അത്ലറ്റുകൾ ഓരോ സ്വർണവും വെള്ളിയും വെങ്കലവുമാണ് കരസ്ഥമാക്കിയത്. ഒമാന്റെ വനിത സ്പ്രിന്റർ മസൂൺ അൽ അലവി 100 മീറ്റർ ഹർഡ്ൽസിൽ 14.35 സെക്കൻഡിൽ ഓടി സ്വർണമണിഞ്ഞു.
ഈ ഇനത്തിൽ ഇറാഖിന്റെ കോർദിസ്ഥാൻ മു ജമാൽ വെള്ളിയും ദിൽസൂസ് ഉബൈദ് നജാം വെങ്കലവും നേടി. 100 മീറ്റർ ഓട്ടത്തിൽ മസൂൺ ആണ് ഒമാനു വേണ്ടി വെങ്കലം കരസ്ഥമാക്കിയത്. കുവൈത്തിന്റെ മാധവായി അൽ ഷമ്മാരി സ്വർണവും ലബനാന്റെ അസീസ സെബിറ്റി വെള്ളിയും നേടി. ഹൈജംപിലാണ് ഒമാൻ വെള്ളിമെഡൽ കരസ്ഥമാക്കിയത്. 2.05 മീറ്റർ ചാടി ഫാത്തിക് അബ്ദുൾ ഗഫൂർ ബൈത്ത് ജബൂബ് ആണ് ഈ നേട്ടം കൈവരിച്ചത്. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് ഖത്തറിന്റെ മുതാസ ബർഷാം സ്വർണവും ഇറാഖിന്റെ ഹുസൈൻ ഫലാഹ് അൽ ഇബ്രാഹിമി വെങ്കലവും നേടി.
മെഡൽ പട്ടികയിൽ നാലു സ്വർണമടക്കം എട്ടു മെഡലുകൾ നേടി ഖത്തർ ഒന്നാമതാണ്. മൂന്നു സ്വർണമുൾപ്പെടെ അഞ്ചു മെഡലുകൾ നേടി കുവൈത്ത് രണ്ടാം സ്ഥാനത്തും രണ്ടു സ്വർണവുമായി ബഹ്റൈൻ മൂന്നാം സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനത്താണ് ഒമാൻ.പുരുഷന്മാർക്കും വനിതകൾക്കുമുള്ള വെസ്റ്റ് ഏഷ്യ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ നാലാം പതിപ്പാണ് ഖത്തറിൽ നടക്കുന്നത്. ശനിയാഴ്ച സമാപിക്കും.
സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ഇറാഖ്, ലബനാൻ, ജോർഡൻ, ഫലസ്തീൻ, യമൻ, സിറിയ, ഒമാൻ, ആതിഥേയരായ ഖത്തർ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.ഒമാൻ അത്ലറ്റിക്സ് അസോസിയേഷൻ (ഒ.എ.എ) ബോർഡ് അംഗം ഖൽഫാൻ ഹമദ് അൽ വൈലിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം ചില മത്സരങ്ങളുടെ മെഡൽ വിതരണ ചടങ്ങിലും ഖൽഫാൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.