പ്രവാസി തൊഴിലാളികളുടെ ടിക്കറ്റ് ഡെപ്പോസിറ്റ് തുക: വ്യവസ്ഥകൾ വ്യക്തമാക്കി തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവാസി തൊഴിലാളികൾക്കായി തൊഴിലുടമകൾ ഇൻഷുറൻസ് കമ്പനികളിലോ മന്ത്രാലയത്തിലോ കെട്ടിവെക്കുന്ന യാത്രാ ടിക്കറ്റ് തുക (ടിക്കറ്റ് ഡെ​പോസിറ്റ്) തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ തൊഴിൽ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി നാല് പ്രധാന മാനദണ്ഡങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

നാല് വർഷം പൂർത്തിയാവണമെന്നതാണ് ഒന്നാമത്തെ നിബന്ധന. തൊഴിലാളി ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ട് നൽകി നാല് വർഷം പൂർത്തിയാവുകയും, ഈ തുക ഉപയോഗിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തൊഴിലുടമക്ക് റീഫണ്ടിന് അപേക്ഷിക്കാം. റിപ്പോർട്ട് നൽകി ഒമ്പത് വർഷത്തിനുള്ളിൽ ഈ അപേക്ഷ സമർപ്പിക്കണം. തൊഴിലാളിയെ സംബന്ധിച്ച റിപ്പോർട്ട് റദ്ദാക്കലാണ് രണ്ടാമത്തേത്. ജോലി ഉപേക്ഷിച്ച തൊഴിലാളിയെ സംബന്ധിച്ച പരാതി തൊഴിലുടമ തന്നെ പിൻവലിക്കാൻ അപേക്ഷ നൽകുകയും അത് മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ അപ്രുവാവുകയും ചെയ്താൽ തുക തിരികെ ലഭിക്കും.

തൊഴിലുടമയുടെ പരാതിക്കെതിരെ തൊഴിലാളി നൽകിയ പരാതി മന്ത്രാലയം സ്വീകരിക്കുകയും കേസ് തീർപ്പാക്കുകയും ചെയ്താൽ, തൊഴിലുടമക്ക് തുക റീഫണ്ട് ചെയ്തു ലഭിക്കു​മെന്നതാണ് മൂന്നാമ​ത്തെത്. തൊഴിലുടമ കെട്ടിവെച്ച തുക ഉപയോഗിക്കാതെ തൊഴിലാളി സ്വന്തം നിലയിൽ ടിക്കറ്റെടുത്ത് നാടുവിടുകയും വർക്ക് പെർമിറ്റ് റദ്ദാക്കപ്പെടുകയും ചെയ്താൽ, ഗ്യാരണ്ടി തുക തൊഴിലുടമക്ക് തിരിച്ചെടുക്കാമെന്നതാണ് നാലാമത്തെ സാധ്യത.

സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി ഓൺലൈനായി ഇതിനുള്ള അപേക്ഷകൾ സമർപ്പിക്കാം. തൊഴിൽ മേഖലയിലെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ മന്ത്രാലയം അത് പരിശോധിക്കുകയും നിയമപരമായ തടസ്സങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. അപേക്ഷ അംഗീകരിക്കപ്പെട്ടാൽ തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ഇക്കാര്യത്തിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ മന്ത്രാലയത്തിന്റെ 80077000 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.

ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി ഈ ടിക്കറ്റ് തുക റീഫണ്ടിനായി അപേക്ഷിക്കേണ്ട ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:

ആദ്യം മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mol.gov.om ലോഗിൻ ചെയ്യുക. വെബ്സൈറ്റിലെ മെനുവിൽ നിന്ന് ‘ഇൻഡിവിജ്വൽ’ (വ്യക്തികൾക്ക്) അല്ലെങ്കിൽ ‘ബിസിനസ്’ (സ്ഥാപനങ്ങൾക്ക്) എന്ന വിഭാഗം തെരഞ്ഞെടുക്കുക.

നിങ്ങളുടെ മൊബൈൽ ഐഡി അല്ലെങ്കിൽ സിവിൽ ഐഡി കാർഡ് റീഡർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. സേവനങ്ങളുടെ പട്ടികയിൽ നിന്ന് ‘റീഫണ്ട് ഓഫ് എയർ ടിക്കറ്റ് വാല്യൂ’ അല്ലെങ്കിൽ ‘റീഫണ്ട് റിക്വസ്റ്റ്’ എന്ന ഓപ്ഷൻ കണ്ടെത്തുക.

തുടർന്ന്, തൊഴിലാളിയുടെ സിവിൽ ഐഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, തൊഴിലുടമ നേരത്തെ പരാതി നൽകിയപ്പോൾ ലഭിച്ച റഫറൻസ് നമ്പർ എന്നിവ നൽകുക. തുക തിരികെ ലഭിക്കേണ്ട സ്ഥാപനത്തിന്റെയോ തൊഴിലുടമയുടെയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം അപേക്ഷ ‘സബ്മിറ്റ്’ ചെയ്യുക. 

Tags:    
News Summary - Ticket deposit amount for expatriate workers: Ministry of Labor clarifies conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.