മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തിയ നിലയിലേക്ക് ക്രമാനുഗതമായി അടുക്കുന്നു. ഈ വർഷം ഫെബ്രുവരി അവസാനത്തോടെ മസ്കത്ത്, സലാല, സുഹാർ, ദുകം എന്നീ നാലു വിമാനത്താവളങ്ങളിൽനിന്ന് ഏകദേശം 1.1 ദശലക്ഷം യാത്രക്കാരാണ് എത്തിയതെന്ന് സർക്കാർ രേഖകൾ പറയുന്നു. കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് തൊട്ട് മുമ്പായി 2020 ജനുവരിയിൽ 1.6 ദശലക്ഷം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മസ്കത്ത് എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോഴും കുറവാണ് കാണിക്കുന്നതെങ്കിലും ദുകം, സലാല വിമാനത്താവളങ്ങളിൽ വർധനവാണ് വന്നിട്ടുള്ളത്.
ഈ വർഷത്തെ ആദ്യത്തെ രണ്ടു മാസത്തിൽ ഒരു ദശലക്ഷത്തോളം യാത്രക്കാരാണ് മസ്കത്ത് വിമാനത്താവളം ഉപയോഗിച്ചത്. എന്നാൽ 2020െൻറ ആദ്യമാസത്തിൽ 1.43 ദശലക്ഷം ആളുകളാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2020 ജനുവരിയിലെ 4,985 യാത്രക്കാരെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ രണ്ടു മാസങ്ങളിൽ 9,747 യാത്രക്കാരാണ് ദുകം വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ ഫെബ്രുവരി അവസാനത്തോടെ 122വിമാനങ്ങൾ ഇറങ്ങുകയും ചെയ്തു. 2020ന്റെ ആദ്യ മാസത്തിൽ 52 വിമാനങ്ങളാണ് ദുകത്ത് എത്തിയിരുന്നത്. സലാല എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണം ഈ വർഷം ഫെബ്രുവരിയിൽ 1,47,489 ആയി ഉയർന്നു. രണ്ട് വർഷം മുമ്പ് ജനുവരിയിൽ ഇത് 118,771 ആയിരുന്നു.
2020 ജനുവരിയിലെ 918 വിമാനങ്ങളെ അപേക്ഷിച്ച് ഈ വർഷം 1,067 വിമാനങ്ങളും സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയുണ്ടായി. എന്നാൽ, സുഹാറിൽ കോവിഡ് മഹാമാരിക്ക് മുമ്പുള്ള യാത്രക്കാരുടെ എണ്ണത്തിലേക്ക് ഇപ്പോഴും എത്താനായിട്ടില്ല. 2020 ജനുവരിയിൽ 242 ഫ്ലൈറ്റുകളിലായി 32,575 യാത്രക്കാരായിരുന്നു ഇവിടെ എത്തിയിരുന്നത്. എന്നാൽ, ഈവർഷം 274 വിമാനങ്ങളിലായി 23,475 ആളുകളാണ് യാത്ര ചെയ്തത്. വിവിധ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ് യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിലുണ്ടായ വർധനവിന് കാരണമായതെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. മിക്ക രാജ്യങ്ങളും പി.സി.ആർ ടെസ്റ്റ് ഒഴിവാക്കിയതും യാത്ര സുഗമമാക്കാനും സഹായിച്ചു.
കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും പലർക്കും യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വർഷം ആളുകൾ കൂടുതൽ ഉത്സാഹത്തോടെയാണ് യാത്ര ചെയ്യാനായി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്. സ്കൂൾ, വേനൽക്കാല അവധികളും ഉടൻ വരാനിരിക്കുന്നതിനാൽ, വരും മാസങ്ങളിൽ യാത്രക്കാരുടെ എണ്ണവും ഇനിയും വർധിക്കും.
പെരുന്നാൾ: മുവാസലാത്തിൽ യാത്ര ചെയ്തത് ലക്ഷത്തിലധികംപേർ
മസ്കത്ത്: ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ മുവാസലാത്തിെൻറ പൊതുഗതാഗതം ഉപയോഗിച്ചത് ഒരുലക്ഷത്തിലധികം യാത്രക്കാർ. വിവിധ റൂട്ടുകളിലായി മുവാസലത്തിെൻറ ബസ്, ഫെറി സർവിസുകൾ വഴിയാണ് ഇത്രയും ആളുകൾ യാത്ര ചെയ്തതെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അവധിക്കാലത്ത് പൊതുഗതാഗത സേവനങ്ങളുടെ ഉപയോഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പെരുന്നാൾ ദിനത്തിൽപോലും അവധിയില്ലാതെയായിരുന്ന മുവാസലാത്ത് സർവിസ് നടത്തിയിരുന്നത്. ഇത് സാധാരണക്കാരായ ആളുകൾക്ക് സഹായകമാകുകയും ചെയ്തു. കോവിഡിെൻറ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിനാൽ രാജ്യത്തെ വിവിധ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും ഒഴുക്കായിരുന്നു.
സാധാരണക്കാരായ ആളുകളും കുറഞ്ഞ വരുമാനക്കാരായിരുന്ന വിദേശികളും ഇത്തരം സ്ഥലങ്ങളിലേക്ക് എത്താൻ മുവാസലത്തിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഏറ്റവും കൂടുതൽ ആളുകൾ റൂവി - അൽ മബേല സർവിസിനെയാണ് ആശ്രയിച്ചിരുന്നതെന്ന് എംവാസലാത്ത് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. 19,000ലധികം ആളുകളാണ് ഈ റൂട്ടിലൂടെ യാത്ര നടത്തിയത്. റൂവി- മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം-അൽ മബേല -10,000, സിറ്റി സെന്റർ-പോർട്ട് ഓഫ് സലാല -7,000, റൂവി - അമിറാത്ത് -6,000, റൂവി-മത്ര -6,000 എന്നിങ്ങനെയാണ് മറ്റു റൂട്ടുകളിൽ യാത്ര നടത്തിയവരുടെ കണക്കുകൾ. ഫെറി സർവിസിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് ഷന്ന-മസിറ റൂട്ടിലായിരുന്നു. 7,000 ആളുകളാണ് ഈ റൂട്ടിൽ പെരുന്നാൾ അവധിക്കാലത്ത് യാത്ര ചെയ്തത്. പെരുന്നാളിെൻറ ആദ്യ ദിവസം 15,000 ത്തിലധികം യാത്രക്കാരും രണ്ടാദിനം 16,000ത്തിലധികം പേരും ബസ്, ഫെറി സർവിസുകൾ ഉപയോഗിച്ചതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.