മസ്കത്ത്: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ നയങ്ങളിലും തീരുമാനങ്ങളിലും പൊതുജനങ്ങളുടെ അഭിപ്രായം കൂടുതലായി കണക്കിലെടുക്കുന്നതായി സർവേ. 93 ശതമാനം സർക്കാർ സ്ഥാപനങ്ങളാണ് പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിന് പ്രത്യേക ഇലക്ട്രോണിക് ചാനലുകൾ സജ്ജമാക്കിയതെന്ന് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി നടത്തിയ സർവേ വ്യക്തമാക്കുന്നു. സുപ്രധാന തീരുമാനങ്ങളും മറ്റും നടപ്പിൽവരുത്തുന്നതിന് മുമ്പ് ഇങ്ങനെ സ്വരൂപിച്ച വിവരങ്ങൾ വിശകലനം ചെയ്തുവരുന്നുണ്ടെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. 78 ശതമാനത്തിലധികം സ്ഥാപനങ്ങളും ഇതിനായി പ്രത്യേക സമൂഹ മാധ്യമ ചാനലുകൾ സജ്ജമാക്കിയിട്ടുണ്ട്. 68 ശതമാനവും പ്രത്യേക ഇലക്ട്രോണിക് പങ്കാളിത്ത നയവും നടപ്പിൽ വരുത്തിയിട്ടുണ്ട്. 78 ശതമാനം സർക്കാർ സ്ഥാപനങ്ങൾക്കും അഭിപ്രായങ്ങൾ സ്വീകരിക്കാനും പരിശോധിക്കാനും പ്രത്യേക സംഘം തന്നെയുണ്ട്. കമൻറുകൾക്ക് പ്രാധാന്യം കണക്കിലെടുത്ത് മറുപടിയും ഇവർ നൽകിവരുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഇലക്ട്രോണിക് പങ്കാളിത്തം വർധിപ്പിക്കുന്നത് സംബന്ധിച്ച ഒാൺലൈൻ ചർച്ചാ പരിപാടി ‘ഷുർക്കു’മിന് മുന്നോടിയായാണ് െഎ.ടി.എ സർവേ നടത്തിയത്. ഒരു തരത്തിലുള്ള ഇലക്ട്രോണിക് പങ്കാളിത്ത രീതിയും നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങളും നിലവിലുണ്ട്. ഇത്തരത്തിലുള്ള ഇലക്ട്രോണിക് ചാനലുകളുടെ മേൽനോട്ടത്തിന് പ്രത്യേക ജീവനക്കാർ ഇല്ലാത്തതാണ് ഇതിന് കാരണമായി പറഞ്ഞത്. പൊതുജനങ്ങൾക്ക് നേരിട്ടുള്ള സേവനങ്ങളൊന്നും ലഭ്യമാക്കാത്തവയാണ് തങ്ങളെന്നായിരുന്നു മറ്റുള്ളവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.