ഗുരുദേവ സന്ദേശവും ഓണാഘോഷ നിറവുമായി ഒമാനിൽ ശ്രീനാരായണഗുരു ജയന്തി
മസ്‌കത്ത്: ഒമാൻ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ 172-ാമത് ശ്രീനാരായണഗുരു ജയന്തിയും ഓണാഘോഷവും വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഗുരുധർമ്മ പ്രചരണ സഭ യൂണിയൻ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദിന്റെ അധ്യക്ഷത വഹിച്ചു.
കേരള യുവജനക്ഷേമ-കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.കെ. റോയ് ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ പങ്കുവെച്ചു. സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സിജുമോൻ സുകുമാരൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ദിലീപ് കുമാർ ഓണാശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ബിജു സഹദേവൻ നന്ദി അറിയിച്ചു.
പ്രോഗ്രാം കൺവീനർ സുരേഷ് തേറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.മാവേലി മന്നന്റെ എഴുന്നള്ളത്ത്, നാടൻ കലാരൂപങ്ങൾ, താലപ്പൊലി, പുലികളി, ചെണ്ടമേളം എന്നിവ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെയാണ് അംബാസഡർ പ്രശാന്ത് പിസെയ്ക്കും മന്ത്രി ഒ.ജെ. ജനീഷിനും സ്വീകരണം ഒരുക്കിയത്.രാവിലെ 11ന് ശ്രീനാരായണഗുരുവിന്റെ സന്നിധിയിൽ ദീപം തെളിയിക്കുകയും ദൈവദശകം ആലപിക്കുകയും ചെയ്താണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, വെസ്റ്റേൺ ഡാൻസ്, നാടൻ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തെ ആസ്പദമാക്കിയുള്ള ക്ലാസിക്കൽ നൃത്താവിഷ്കാരവും ശ്രദ്ധേയമായി.‘മദ്യം വിഷമാണ്; അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’എന്ന ഗുരുദേവ സന്ദേശത്തെ ആസ്പദമാക്കി അനിൽ കടയ്ക്കാവൂർ സംവിധാനം ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ഡ്രാമയായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണം. 25ഓളം കലാകാരന്മാർ അണിനിരന്ന അവതരണം ഏറെ ശ്രദ്ധ നേടി.
രക്ഷാധികാരി ദിലീപ് കുമാർ, പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ്, ജനറൽ സെക്രട്ടറി സിജുമോൻ സുകുമാരൻ, ട്രഷറർ സുരേഷ് തേറമ്പിൽ, വൈസ് പ്രസിഡന്റ് ബിജു സഹദേവൻ, ജോയിന്റ് സെക്രട്ടറി സന്തോഷ് ചന്ദ്രൻ, കൗൺസിലർമാരായ എം.എൻ. പ്രസാദ്, ഷിബു മോഹൻ, പ്രകാശ്, കെ.വി. മധു, കോർഡിനേറ്റർമാരായ റെജി കളത്തിൽ, അനിൽ കുമാർ, എക്സിക്യൂട്ടീവുമാരായ എം.എസ്. പ്രസാദ്, ഗിരീഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.