മസ്കത്ത്: കേരളത്തിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളുടെ (എസ്.ഐ.ആർ) ഭാഗമായി പ്രവാസികൾക്ക് സംശയ നിവാരണത്തിന് പ്രത്യേക കാൾ സെന്റർ പ്രവർത്തനം തുടങ്ങി. 0471-2551965 എന്ന നമ്പറിൽ വിളിച്ച് പ്രവാസികൾക്ക് സംശയങ്ങൾ തീർക്കാം. ഇന്ത്യൻസമയം രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയാണ് കാൾ സെന്റർ പ്രവർത്തിക്കുക. overseaselectorsir26@gmail.com എന്ന ഇ-മെയിലേക്കും സംശയങ്ങൾ അയക്കാം. കേരളത്തിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. വീടുകളിൽ എത്തി ബന്ധപ്പെട്ട ഉദ്യോഗസഥർ ഫോം വിതരണം നടത്തുകയും വിവരശേഖരണം നടത്തുകയും ചെയ്തുവരികയാണ്. ഇവ നാട്ടിലുള്ള ബന്ധുക്കൾ വഴി പ്രവാസികൾക്ക് പൂരിപ്പിച്ചുനൽകാം. പ്രവാസികൾക്ക് ഓൺലൈൻ സേവനവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 1.84 കോടി പേർക്ക് എന്യൂമറേഷൻ ഫോം വിതരണം ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മൊത്തം വോട്ടർമാരുടെ 66.27 ശതമാനം വരുമിത്. അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ളവർക്കും ഫോം വിതരണം പൂർത്തിയാക്കും.
എസ്.ഐ.ആര് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ നാട്ടിൽ ഇല്ലാത്തത് പ്രവാസികൾ തിരിച്ചടിയാകും എന്ന ആശങ്ക തുടക്കം മുതൽ ഉണ്ട്. വീട് സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) രേഖകളും ഫോറങ്ങളും പരിശോധിച്ച് വോട്ടർമാരെ ഉറപ്പുവരുത്തിയാണ് ആദ്യഘട്ട നടപടികൾ പൂർത്തിയാക്കുന്നത്.ഇതുമായി ബന്ധപ്പെട്ട നോട്ടീസുകളോ അറിയിപ്പുകളോ സമയബന്ധിതമായി കൈപ്പറ്റാൻ കഴിയില്ല.
പ്രവാസികളിൽ പലരുടെയും ഇന്ത്യയിലെ വിലാസം മാറാൻ ഇടയുണ്ട്, പഴയ സ്ഥലത്ത് വോട്ടും പുതിയ സ്ഥലത്ത് താമസവുമുള്ള പ്രവാസികൾ ഉണ്ട്, കുടുംബത്തോടെ വിദേശത്തുള്ളവർ ഉണ്ട് തുടങ്ങി പ്രവാസികൾ വിവിധ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഇത്തരക്കാർക്ക് കാൾ സെന്ററിൽ വിളിച്ച് സംശയങ്ങൾ തീർക്കാം.
കുവൈത്തിൽ കെ.എം.സി.സി, പ്രവാസി വെൽഫെയർ കുവൈത്ത് എന്നിവയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്. ഫർവാനിയ ഓഫിസിൽ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് കെ.എം.സി.സി ഹെൽപ് ഡസ്ക്.
പ്രവാസി വെൽഫെയർ കുവൈത്ത് ഹെൽപ് ഡെസ്ക്കിൽ ദിവസവും വൈകീട്ട് ആറു മണി മുതൽ ഒമ്പതു വരെ സേവനം ലഭ്യമാണ്. ഫോൺ നമ്പറുകൾ : 55652214/50222602/99354375/66643890/55238583/67075262.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.