ഇൻഷുറൻസ് മേഖലയിലെ ‘മിസ് സ്​പെല്ലിങ്’

ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, ക്രെഡിറ്റ് കാർഡ് തുടങ്ങി ധനകാര്യ മേഖലയിലെ പല ഉൽപന്നങ്ങളുടെയും വിൽപനയിൽ ഇന്ന് വ്യാപകമായി കേൾക്കുന്ന ഒരു പദമാണ് ‘മിസ് സെല്ലിങ്’. തെറ്റായ വിവരങ്ങൾ നൽകി, പ്രധാന വ്യവസ്ഥകൾ മറച്ചുവെച്ച്, അല്ലെങ്കിൽ ഉപഭോക്താവിന്റെ യഥാർഥ സാമ്പത്തിക ആവശ്യങ്ങൾക്ക് യോജിക്കാത്ത ഉൽപന്നങ്ങൾ വിൽക്കുന്ന രീതിയെയാണ് പൊതുവെ മിസ് സെല്ലിങ് എന്ന് വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിലെ ഇൻഷുറൻസ് മേഖല പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ലൈഫ് ഇൻഷുറൻസും ജനറൽ ഇൻഷുറൻസും. ജനറൽ ഇൻഷുറൻസിൽ ആരോഗ്യ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, മോഷണം, അഗ്നിബാധ തുടങ്ങിയവ ഉൾപ്പെടുന്നു.

ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് ഇൻഷുറൻസ് പദ്ധതികൾ രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലൈഫ് ഇൻഷുറൻസ് മേഖലയിലെ മിസ് സെല്ലിങ് ഉപഭോക്താക്കൾക്കും നിയന്ത്രണ ഏജൻസികൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണ്.

എന്താണ് മിസ് സെല്ലിങ്?

ഇത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ വിദ്യാർഥിയുടെ പേരിൽ ലൈഫ് ഇൻഷുറൻസ് എടുക്കാൻ, ആവശ്യമല്ലെങ്കിൽ കൂടി ചില ബാങ്കുകൾ നിർദേശിക്കാറുണ്ട്. വായ്പയെടുത്ത വിദ്യാർഥിക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ വായ്പ തിരിച്ചടക്കാൻ കുടുംബത്തിന് സാമ്പത്തിക സംരക്ഷണം ലഭിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ ഒരു സാധാരണ ടേം ഇൻഷുറൻസിന് പകരം ഉയർന്ന പ്രീമിയമുള്ള മണി-ബാക്ക് അല്ലെങ്കിൽ മറ്റ് സേവിംഗ്സ് അധിഷ്ഠിത പോളിസികൾ മതിയായ വിശദീകരണമില്ലാതെ വിൽക്കുകയാണെങ്കിൽ അത് മിസ് സെല്ലിങ് ആണ്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, എല്ലാ ബാങ്കുകളും ഏജന്റുമാരും ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്നല്ല. എന്നാൽ ചില കേസുകളിൽ ഉപഭോക്താവിന്റെ അറിവില്ലായ്മയും വിശ്വാസവും മുതലെടുത്ത് അവർക്കു ഉയർന്ന കമ്മീഷൻ ലഭിക്കുന്ന ഉൽപന്നങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന പ്രവണത ധാരാളമായി കാണപ്പെടുന്നുണ്ട്.

എന്റെ അനുഭവത്തിൽ, പ്രവാസികളാണ് പലപ്പോഴും ഇത്തരം വിൽപന തന്ത്രങ്ങളുടെ ഇരകളാകുന്നത്. ആകർഷകമായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വലിയ പ്രീമിയമുള്ള പോളിസികൾ എടുക്കുകയും പിന്നീട് പ്രീമിയം അടക്കാൻ കഴിയാതെ പോളിസി മുടങ്ങുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളിൽ അവർ അടച്ച തുകയുടെ ചെറിയൊരു ഭാഗം മാത്രമാണ് തിരികെ ലഭിക്കുന്നത്. ഇക്കാര്യം പ്രവാസികൾ മനസിലാക്കുക.

ജാഗ്രത പാലിക്കുക

ഓൺലൈൻ പോളിസി വിൽപനയും ടെലിമാർക്കറ്റിംഗും വ്യാപകമായതോടെ മിസ് സെല്ലിംഗിന്റെ രീതികളും മാറിയിട്ടുണ്ട്. ‘പരിമിതകാല ഓഫർ’, ‘ഇന്നുതന്നെ തീരുമാനിച്ചാൽ പ്രത്യേക ആനുകൂല്യം’ തുടങ്ങിയ സമ്മർദപരമായ വിൽപ്പന രീതികൾ ചിലപ്പോൾ ഉപഭോക്താക്കളെ ആലോചിക്കാതെ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം.

1. ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു മുന്നേ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മനസിലാക്കുക. ഈ ഡിജിറ്റൽ യുഗത്തിൽ ഇതിനൊരു പ്രയാസവും ഇല്ല. പോളിസിയുടെ ആവശ്യകത സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുക. ഒരേ പോളിസി 30 വയസ്സിൽ എടുക്കുമ്പോഴും 50 വയസ്സിൽ എടുക്കുമ്പോഴും പ്രീമിയത്തിൽ വലിയ വ്യത്യാസം ഉണ്ടാകും. ഇൻഷുറൻസ് പരിരക്ഷ ആണ് മുഖ്യമെങ്കിൽ ഒരു സാധാരണ ടേം ഇൻഷുറൻസ് എടുക്കുകയും രണ്ടും തമ്മിലുള്ള പ്രീമിയത്തിലെ വ്യത്യാസം ഒരു ബാങ്ക് ആർ.ഡിയിൽ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുകയും ചെയ്യാം. ഇത് ഇൻഷുറൻസ് പരിരക്ഷയോടൊപ്പം ഉയർന്ന വരുമാനവും ലഭിക്കാനിടയാക്കും.

2. പ്രീമിയം, തുക കാലാവധി, റിസ്ക്, ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ എന്നിവ വ്യക്തമായി മനസ്സിലാക്കുക.

3. ഏജന്റിന്റെ/ബാങ്കുകളുടെ /ഇൻഷുറൻസ് കമ്പനി ജീവനക്കാരുടെ വാക്കുകൾ മാത്രം

കണ്ണടച്ച് വിശ്വസിക്കാതെ കാര്യങ്ങൾ മനസികളാക്കുക.

4. മറ്റു ഇൻഷുറൻസ് കമ്പനികളുടെ പോളിസിയുമായി താരതദീർഘകാല ഇടപാടാണെന്ന കാര്യം വിസ്മരിക്കരുത്.

5 ആവശ്യമായാൽ സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം തേടാൻ മടിക്കരുത്.

മിസ് സെല്ലിങ് കുറയണമെങ്കിൽ ഇൻഷുറൻസ് കമ്പനികളും വിതരണ ശൃംഖലയിലെ സ്ഥാപനങ്ങളും ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ്റ് അതോറിറ്റിയും ഉപഭോക്താക്കളും ഒരുപോലെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ഇന്ന് ബാങ്കുകൾ ക്രോസ്-സെല്ലിംഗ് ലക്ഷ്യങ്ങളുടെ ഭാഗമായി വിവിധ ഇൻഷുറൻസ് ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീവനക്കാർക്ക് ടാർഗറ്റും , അധിക വരുമാനവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ, പ്രത്യേകിച്ച് പ്രവാസികൾ, കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

എന്താണ് പരിഹാരം?

മേൽ പറഞ്ഞ പ്രകാരമുള്ള ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ട പരാതികൾക്ക് വേഗത്തിലും താരതമ്യേന ചെലവുകുറഞ്ഞ രീതിയിലും പരിഹാരം ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് ഇൻഷുറൻസ് ഒംബുഡ്‌സ്മാൻ. കോടതിയെ സമീപിക്കാതെ തന്നെ പോളിസി ഉടമകൾക്ക് പരാതികൾ സമർപ്പിക്കാനും പരിഹാരം തേടാനും ഈ സംവിധാനം അവസരം നൽകുന്നു.


(സാമ്പത്തിക വിദഗ്ദനും മസ്‌കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് ഉദ്യോഗസ്ഥനുമാണ് ലേഖകൻ)  

Tags:    
News Summary - ഇൻഷുറൻസ് മേഖലയിലെ ‘മിസ് സ്​പെല്ലിങ്’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.