മസ്കത്ത്: ചൈനയുടെ നേതൃത്വത്തിലുള്ള സിൽക്ക് റൂട്ട് പദ്ധതിയിൽ ഒമാനും ഭാഗമാകുന്നു. ചൈന സന്ദർശനത്തിന് എത്തിയ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ഇതുസംബന്ധിച്ച ധാരണപ്പത്രത്തിൽ ഒപ്പുവെച്ചു. സില്‍ക്ക് റോഡ് പദ്ധതിയുടെ ചട്ടകൂടിൽനിന്നുള്ള സഹകരണവുമായി ബന്ധപ്പെട്ടാണ് കരാർ ഒപ്പുവെച്ചത്.
മറ്റ് ഏഷ്യൻ രാഷ്ട്രങ്ങളും യൂറോപ്പുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കാൻ ചൈനയുടെ നേതൃത്വത്തിലാണ് പൗരാണിക വ്യാപാര പാതയായ സിൽക്ക് റൂട്ട് (പട്ടുപാത) പുരുജ്ജീവിപ്പിക്കുന്നത്. വൺ ബെൽറ്റ്, വൺ റോഡ് എന്നും അറിയപ്പെടുന്ന പദ്ധതിയിൽ നേപ്പാളും പാകിസ്താനുമടക്കം രാജ്യങ്ങൾ പങ്കാളികളാണ്.
എന്നാൽ, പദ്ധതിയിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയാണ്. പാക്കധീന കശ്മീരിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ പിന്മാറ്റം.
21ാം നൂറ്റാണ്ടിലെ സിൽക്ക്റോഡ് പദ്ധതിയുടെ ഭാഗമായി മേഖലകളെ ബന്ധിപ്പിച്ച് റെയിൽ-റോഡ് ഗതാഗത ശൃംഖലകൾ സ്ഥാപിക്കും. പുതിയ സമുദ്രപാതകൾക്ക് രൂപം നൽകുകയും തുറമുഖങ്ങളും ഉൗർജനിലയങ്ങളും സ്ഥാപിക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പദ്ധതികളിലെ നിക്ഷേപമാണ് പട്ടുപാത കൊണ്ട് ലക്ഷ്യമിടുന്നത്. ഏഷ്യ-യൂറോപ്പ്-ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലായി ഏകദേശം ആറായിരത്തിലേറെ കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് ഇത്. ഒമാനിലേക്ക് കൂടുതൽ ചൈനീസ് നിക്ഷേപം എത്താൻ ഇത് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.