മസ്കത്ത്: ഒമാനിൽ അപകടങ്ങളിലോ ദുരന്തങ്ങളിലോ പെടുന്നവരുടെയോ പരിക്കേറ്റവരുടെയോ മരണപ്പെട്ടവരുടെയോ ചിത്രങ്ങളും വീഡിയോകളും അവരുടെയോ അവരുടെ നിയമപരമായ പ്രതിനിധികളുടെയോ അനുമതിയില്ലാതെ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇരകളുടെ സ്വകാര്യതയെ മാനിക്കുക എന്നത് ധാർമികമായ കടമയും നിയമപരമായ ബാധ്യതയുമാണെന്ന് പൊതുജനങ്ങളെ ഓർമിപ്പിച്ച പബ്ലിക് പ്രോസിക്യൂഷൻ, അപകടങ്ങളിലോ അടിയന്തിര സാഹചര്യങ്ങളിലോ പെടുന്നവരുടെ ദയനീയ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിൽ നിന്നും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടു. രാജ ഉത്തരവ് (61/2026) പ്രകാരം നിലവിൽ വന്ന സൈബർ ക്രൈം വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 36(4) അനുസരിച്ച്, ഈ നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ, 5,000 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളുമോ ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
വഴിപോക്കർക്ക് ഒരു അപകടസ്ഥലം വെറുമൊരു വാർത്താ പ്രാധാന്യമുള്ള ദൃശ്യമായി തോന്നാമെങ്കിലും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അത് വലിയൊരു വ്യക്തിപരമായ ദുരന്തമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. ‘നിങ്ങളുടെ ഫോൺ കാമറ ഒരുപക്ഷേ ആ ദൃശ്യം പകർത്തിയേക്കാം. എന്നാൽ അത് മറ്റൊരാളുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്നതാണ്. നിങ്ങളുടെ സഹതാപം മറ്റൊരാളുടെ സങ്കടം ലോകത്തിന് മുന്നിൽ പങ്കുവെക്കാനുള്ള ന്യായീകരണമല്ല’- പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.