മസ്കത്ത്: റൂവിയിൽ സ്കൂൾ ബസിൽ കുടുങ്ങി സുഡാനീസ് വിദ്യാർഥി മരിച്ച സംഭവത്തിൽ തുടർ നടപടിയുമായി സർക്കാർ. അപകടമുണ്ടാക്കിയ ബസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സംഭവത്തെ കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ട്.
ബസ് ഉടമയുമായി ഒപ്പുവെച്ച കരാർ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബസ് ഡ്രൈവർമാരുടെ ഉത്തരവാദിത്തം, ഇൗ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയിട്ടുള്ള സർക്കുലറുകൾ എന്നിവയെ കുറിച്ച വിവരങ്ങളും പബ്ലിക് പ്രോസിക്യൂഷന് നൽകിയിട്ടുണ്ട്.
സ്കൂളിലെത്തിയ ശേഷം കുട്ടികൾ ഇറങ്ങിക്കഴിഞ്ഞാൽ ബസിനുള്ളിൽ കുട്ടികളൊന്നും ശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. വാഹനത്തിെൻറ ചില ജനാലകൾ പകുതി തുറന്നിടണം. ഇറക്കിയ ശേഷം റോഡിൽ കുട്ടികൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂവെന്നതടക്കം നിർദേശങ്ങൾ നേരത്തേ മന്ത്രാലയം ബസ് ഒാപറേറ്റർമാർക്ക് നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിെൻറ പ്രാധാന്യം ബസ് ഉടമകൾ ഡ്രൈവർമാർക്ക് മനസ്സിലാക്കി നൽകണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആർ.ഒ.പിയും സമാനമായ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വാഹനത്തിനുള്ളിൽ മണിക്കൂറുകൾ കുടുങ്ങിയതിനെ തുടർന്നാണ് സുഡാനീസ് ബാലൻ കഴിഞ്ഞ വ്യാഴാഴ്ച ശ്വാസം മുട്ടി മരിച്ചത്. മുൻ വർഷങ്ങളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. 2016ൽ മബേലയിൽ അടച്ചുപൂട്ടിയ ബസിൽ അഞ്ചു മണിക്കൂറിലേറെ കുടുങ്ങിയ സ്വദേശി ബാലൻ മരണപ്പെട്ടിരുന്നു. 2015ൽ ബിദ്ബിദിൽ ഉണ്ടായ സമാന അപകടത്തിൽ നാലുവയസ്സുകാരിയും മരിച്ചു. 2014ൽ ദാർസൈത്തിലെ കിൻറർഗാർട്ടൻ ബസിൽ കുടുങ്ങി രണ്ടു കുട്ടികളും മരണപ്പെട്ടിരുന്നു. ഇന്ത്യൻ സ്കൂളുകളിൽ രണ്ടുവർഷം മുമ്പ് സുരക്ഷിത ഗതാഗത സംവിധാനം ആരംഭിച്ചിരുന്നു. െഎ.എസ്.എം, ദാർസൈത്ത്, മബേല, വാദികബീർ, സീബ്, സലാല സ്കൂളുകളിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. കുട്ടികൾ ബസിൽ കുടുങ്ങുന്നത് അടക്കം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്കൂൾ മാനേജ്മെൻറുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഗതാഗത സംവിധാനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.