മസ്കത്ത്: പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കുകയും നടപടിയെടുക്കുകകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വ്യാജ വെബ്സൈറ്റ് വഴി പൗരന്മാരും താമസക്കാരും തട്ടിപ്പിനിരയായതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തുന്നതിനാണ് ഈ വ്യാജ സൈറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ.ഒ.പി പറഞ്ഞു. ജാഗ്രത പാലിക്കാനും സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
റിപ്പോർട്ടുകൾ ഫയൽ ചെയ്യുമ്പോഴോ പൊലീസ് സേവനങ്ങൾ ആക്സസ് ചെയ്യുമ്പോഴോ ഔദ്യോഗികവും വിശ്വസനീയവുമായ ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് ആർ.ഒ.പി ഉണർത്തി.
നിർദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവക്കുള്ള ദേശീയ പ്ലാറ്റ്ഫോം (Tajawob) വ്യക്തിഗത അല്ലെങ്കിൽ ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടാറില്ല. ഒരു സാഹചര്യത്തിലും അതിന് പണമടക്കലുകളോ ഫീസുകളോ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.