കടലിലോ തീരത്തോ എണ്ണച്ചോർച്ച കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം- ഒമാൻ പരിസ്ഥിതി അതോറിറ്റി

മസ്‌കത്ത്: ഒമാൻ കടലിലോ തീരങ്ങളിലോ എണ്ണച്ചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. എണ്ണച്ചോർച്ച മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാനും പ്രത്യാഘാതം കുറക്കാനും ജനങ്ങളുടെ പങ്കാളിത്തവും അടിയന്തര റിപ്പോർട്ടിങ്ങും അനിവാര്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

എണ്ണച്ചോർച്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉടൻ തന്നെ അതോറിറ്റി തങ്ങളുടെ ‘എൻവയോൺമെന്റൽ എമർജൻസി പ്ലാൻ’ സജീവമാക്കുകയും മറ്റ് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ചേർന്ന് ഉടൻ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. ഫീൽഡ് പരിശോധനകളും ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് എണ്ണച്ചോർച്ചയുടെ വ്യാപ്തിയും അത് പടരുന്ന ദിശയും വിലയിരുത്തും. കൂടാതെ, മറ്റ് വിദഗ്ധ സമിതികളുമായി സഹകരിച്ച് മലിനമായ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും തീരങ്ങൾ വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കുന്നതിനുമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് അതോറിറ്റി നേരിട്ട് മേൽനോട്ടം വഹിക്കും.

എണ്ണച്ചോർച്ച രാജ്യത്തിന്റെ പരിസ്ഥിതി, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളിൽ കടുത്ത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കടൽവെള്ളവും തീരങ്ങളും മലിനമാകുന്നതിലൂടെ മത്സ്യങ്ങൾ, കടൽപ്പക്ഷികൾ, കടലാമകൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമുദ്രജീവികളുടെയും ആവാസവ്യവസ്ഥയുടെയും നാശത്തിന് ഇത് കാരണമാകുന്നു. മത്സ്യസമ്പത്ത് നശിക്കുന്നത് വഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ഇത് പ്രതികൂലമായി ബാധിക്കും. കൂടാതെ തീരദേശ വിനോദസഞ്ചാര മേഖലക്കും വലിയ തിരിച്ചടിയാകും.

എണ്ണച്ചോർച്ച ബാധിച്ച തീരപ്രദേശങ്ങളിൽ നിന്നും കടൽ മേഖലകളിൽ നിന്നും പൂർണമായും ജനങ്ങൾ വിട്ടുനിൽക്കണം. മലിനമായ വെള്ളത്തിൽ ഇറങ്ങാനോ നീന്താനോ, എണ്ണ കലർന്ന അവശിഷ്ടങ്ങളിൽ തൊടാനോ ശ്രമിക്കരുത്. പൊതുജനങ്ങൾ സ്വന്തം നിലയിൽ എണ്ണച്ചോർച്ച വൃത്തിയാക്കാൻ ശ്രമിക്കരുത്. പകരം, എണ്ണപ്പാടകളോ ചത്തുപൊങ്ങിയ സമുദ്രജീവികളെയോ കണ്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകളിലൂടെ അതോറിറ്റിയെ വിവരമറിയിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട വ്യാജവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പരിസ്ഥിതി അതോറിറ്റി ഓർമിപ്പിച്ചു.

Tags:    
News Summary - Report oil spills at sea or coast immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.