മസ്കത്ത്: ഒമാനിൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന പുരുഷന്മാരായ വിദേശികളുടെ എണ്ണം സ്വദേശികളെ അപേക്ഷിച്ച് വളരെ കൂടുതൽ. പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന സ്വദേശി പുരുഷന്മാരുടെ ഇരട്ടിയിലധികമാണ് വിദേശി പുരുഷന്മാരുടെ എണ്ണം. 14.2 ശതമാനം വിദേശി പുരുഷന്മാർ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുേമ്പാൾ 6.3 ശതമാനം ഒമാനി പുരുഷന്മാർ മാത്രമാണ് ഇവയുടെ ഉപഭോക്താക്കൾ. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പകർച്ചേതര രോഗങ്ങളെ കുറിച്ചുള്ള ദേശീയ ആരോഗ്യ സർവേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം പുരുഷന്മാരിൽ 15.8 ശതമാനം പേർ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്നും ഇത് അവരുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വദേശികളും വിദേശികളും ഉൾപ്പെടെ മൊത്തം ജനസംഖ്യയിൽ 8.5 ശതമാനം പേർ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. സ്ത്രീകളിൽ 0.5 ശതമാനം പേരും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു.
ഒമാനിലെ മരണങ്ങളിൽ 70 ശതമാനത്തോളം പകരാത്ത രോഗങ്ങൾകൊണ്ട് സംഭവിക്കുന്നതാണെന്നും സർവേ ഫലം വെളിപ്പെടുത്തുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകയില ഉപയോഗം, മദ്യപാനം, പൊണ്ണത്തടി പോലുള്ള ജൈവിക ഘടകങ്ങൾ എന്നിവയാണ് ആരോഗ്യത്തിന് ഭീഷണി. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളെയും ഉൾപ്പെടുത്തി 2017ൽ പൊതു ആസൂത്രണ-പഠന വകുപ്പിലെ ഗവേഷണ കേന്ദ്രം നടത്തിയ സർവേയുടെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന എന്നിവയുടെ സഹകരണത്തോടെ സ്വദേശികളും വിദേശികളുമായ 9,045 കുടുംബങ്ങളിൽനിന്ന് വിവരശേഖരണം നടത്തിയായിരുന്നു സർവേ.
പകർച്ചേതര രോഗങ്ങൾ കാരണമായുള്ള ആരോഗ്യ പ്രശ്നങ്ങളെ മറികടക്കുന്നതിന് ഒമാൻ സർക്കാർ ദേശീയ ബഹു മേഖല പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്തതായി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഉബൈദ് അൽ സഇൗദ് വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ ഗവേഷണ കേന്ദ്രം നിരവധി ദേശീയ ആരോഗ്യ സർവേകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1990ലെ ശിശു ആരോഗ്യ സർവേ, 1995െല ഒമാനി കുടുംബ ആരോഗ്യ സർവേ, 2000ത്തിലെ ദേശീയ ആരോഗ്യ സർവേ, 2008ലെ ആരോഗ്യ സർേവ വേൾഡ് ഇയർ എന്നിവ ഇവയിൽ ഉൾപ്പെട്ടതാണ്. എല്ലാവരുടെയും ഉത്തരവാദിത്തമായ ആരോഗ്യകരമായ സമൂഹ നിർമിതിയാണ് ദേശീയ ആരോഗ്യ സർവേയുടെ പ്രധാന ഉദ്ദേശ്യമെന്നും ഡോ. അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഉബൈദ് അൽ സഇൗദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.