മസ്കത്ത്: ഗസ്സയിലെ നിസ്സഹരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ സഹായ ഹസ്തം തുടരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) അവശ്യ വസ്തുക്കൾ എത്തിച്ചു. ഞായറാഴ്ച റഫ അതിർത്തി വഴിയാണ് അവശ്യ സാധനങ്ങൾ അയച്ചത്. ഫലസ്തീനിലേക്കുള്ള ഒമാന്‍റെ സഹായം തുടരുകയാണെന്നും ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലേക്ക് അഞ്ച് വിമാനങ്ങൾ അടങ്ങുന്ന ഒരു എയർബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നുണ്ടെന്നും റഫ അതിർത്തി കടന്ന് സാധനങ്ങൾ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്ക് കൈമാറിയെന്നും ഒ.സി.ഒ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ നവംബറിൽ 100 ടൺ ഭക്ഷ്യവസ്തുക്കൾ അഞ്ച് വിമാനങ്ങൾ വഴി ഗസ്സയിലേക്ക് ഒമാൻ കയറ്റി അയച്ചിരുന്നു. സലാം എയറിന്റെ കാർഗോ വിമാനങ്ങളിലായിരുന്നു ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. എയർ ബ്രിഡ്ജിലൂടെ എത്തിച്ച സാധനങ്ങൾ റഫ ക്രോസിങ് വഴി ഫലസ്തീൻ റെഡ് ക്രസന്റിന് കൈമാറുകയായിരുന്നു.
ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ സജ്ജീകരിച്ചിരിക്കുന്നത്.
ഒനീക്ക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേയ്മെന്റ് മെഷിനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് “donate” എന്ന് ടൈപ്പ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് 90909 എന്ന നമ്പറിലേക്കും സന്ദേശങ്ങൾ അയക്കാം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.