മസ്കത്ത്: വിസിറ്റ് വിസയിൽ കഴിയുന്ന പ്രവാസികൾക്ക് തൊഴിൽ വിസയിലേക്ക് മാറാൻ ഇനി രാജ്യം വിടേണ്ട. നിയമത്തിൽ റോയൽ ഒമാൻ പൊലീസ് താൽക്കാലിക ഇളവ് ഏർപ്പെടുത്തി.
ഗൾഫ് മേഖലയിൽ സംഘർഷം മൂർച്ഛിക്കുകയും വിമാന സർവിസുകൾ പലതും റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിസ നിയമത്തിൽ താൽക്കാലിക ഇളവ് അനുവദിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ആർ.ഒ.പി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം, വിസിറ്റ് വിസയിൽനിന്ന് തൊഴിൽ വിസയിലേക്ക് മാറേണ്ടവർക്ക് രാജ്യം വിടാതെ തന്നെ നിലവിൽ അതിന് അനുമതി നൽകുകയും ചെയ്യുന്നുമുണ്ട്. 50 റിയാലാണ് ഇതിനുള്ള ഫീസ്.
വിസിറ്റ് വിസയിൽ കഴിയുന്ന പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറാൻ ഒമാനിൽനിന്ന് എക്സിറ്റ് അടിച്ച് തിരിച്ചുവരണമെന്ന പരിഷ്‍കരണം രണ്ടര വർഷം മുമ്പാണ് നടപ്പാക്കിയത്. മേഖലയിൽ സംഘർഷമ രൂക്ഷമായതോടെ മിക്ക ഗൾഫ് രാജ്യങ്ങളും വിസ നിയമങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ദുബൈയിൽ റസിഡന്റ് കാർഡ് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്കുപോലും ദുബൈയിൽ പ്രവേശിക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള ഇളവ് കഴിഞ്ഞദിവസം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.