ബുധനാഴ്ചയും മഴ; കൂടുതല്‍ പെയ്തത് സഹത്തില്‍

മസ്കത്ത്: ഒമാനിലെ ചില വിലായത്തുകളില്‍ ബുധനാഴ്ചയും മഴ ലഭിച്ചു. മസ്കത്ത് ഗവര്‍ണറേറ്റില്‍ സീബ്, ബോഷര്‍, അല്‍ഖൂദ്, വിമാനത്താവള പരിസരം, അല്‍ ഖുവൈര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം മഴ ലഭിച്ചത്.  മസ്കത്ത് ഗവര്‍ണറേറ്റ് അടക്കം ഒമാനിലെ വടക്കന്‍ പ്രവിശ്യകളില്‍ ചൊവ്വാഴ്ച കനത്ത മഴ ലഭിച്ചിരുന്നു. പത്ത് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്. സഹം വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.  41 മില്ലീ മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.  സീബ്, ഖുറിയാത്ത് വിലായത്തുകളില്‍ 40 മില്ലീ മീറ്ററും ഖാബൂറയില്‍ 34 മില്ലീ മീറ്ററും മസ്കത്തില്‍ 32 മില്ലീ മീറ്ററുമാണ് മഴ ലഭിച്ചത്. മത്രയില്‍ 31 മില്ലീ മീറ്റര്‍, ബോഷര്‍, അല്‍ അമിറാത്ത് എന്നിവിടങ്ങളില്‍ 17 മീല്ലീമീറ്റര്‍ എന്നിങ്ങനെയും മഴ ലഭിച്ചു. ദിബ്ബ, ലിവ, അല്‍ കാമില്‍ അല്‍ വാഫി എന്നിവിടങ്ങളില്‍ രണ്ട് മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. ബുറൈമി, ദങ്ക്, യങ്കല്‍ എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചിരുന്നു. മഴ കാരണം ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കിയിരുന്നു. മസ്കത്ത് മേഖലയില്‍ കനത്ത മഴ കാരണം ചില കമ്പനികള്‍ക്കും കഴിഞ്ഞ ദിവസം അവധി നല്‍കി. നിര്‍മാണ മേഖലയിലെ കമ്പനികള്‍ക്കാണ് അവധി നല്‍കിയത്. അന്തരീക്ഷം മൂടികെട്ടി നില്‍ക്കുന്നതിനാല്‍ പല ഭാഗത്തും മഴ പെയ്യുമെന്ന പ്രതീതിയാണ്. തണുത്ത കാറ്റു അടിച്ചു വീശുന്നുണ്ട്. 
മഴയില്‍ പലയിടത്തും വാദികള്‍ കര കവിഞ്ഞൊഴുകി. ഗതാഗതവും തടസ്സപ്പെട്ടു.  ചില ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞും പൊടിക്കാറ്റും ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. കാഴ്ച പരിധി കുറയുന്നത് കാരണം വാഹനമോടിക്കുന്നവര്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി വന്ന മഴ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. പനിയും ജലദോഷവും അടക്കമുള്ള രോഗങ്ങള്‍ ബാധിക്കാനും സാധ്യതയുണ്ട്. 
കാലാവസ്ഥാ മോശമാകുമ്പോള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് മുനിസിപാലിറ്റി ജീവനക്കാരാണ്. വിവിധ ഭാഗങ്ങളില്‍ റോഡുകളില്‍ വന്നുചേര്‍ന്ന മണ്ണും കല്ലും മറ്റ് തടസ്സങ്ങളും നീക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മുനിസിപ്പാലിറ്റി ജീവനക്കാര്‍. ഇത്തരം ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ എടുക്കും. പലപ്പോഴും ജീവനക്കാര്‍ രാപ്പകല്‍ ജോലി ചെയ്യേണ്ടിയും വരും. പല ഭാഗങ്ങളില്‍ മാലിന്യ ചാലുകള്‍ വെള്ളം കയറിയത് കാരണം നിറഞ്ഞൊഴുകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ അധികൃതര്‍ സംവിധാനം ഒരുക്കുന്നുണ്ട്. റോഡ് തടസ്സങ്ങള്‍ മാറ്റാന്‍ യന്ത്രങ്ങളും മറ്റ്  സംവിധാനങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. ഈ വിഷയത്തില്‍ നിരവധി ഫോണ്‍ വിളികളാണ് പൊതുജനങ്ങളില്‍ നിന്ന് അധികൃതര്‍ക്ക് ലഭിച്ചത്. 
ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പലയിടത്തും മഴ എത്തിയത്. ഈ സീസണില്‍ മഴ ലഭിക്കുന്നത് ഈന്തപ്പന അടക്കമുള്ള കാര്‍ഷിക മേഖലക്ക് അനുഗ്രഹമാവും. ഈന്തപ്പന കുലയ്ക്കുന്ന സമയമടുത്തതിനാല്‍ മികച്ച വിളവെടുപ്പിന് ഇത് സഹായകമാവും. എന്നാല്‍ പച്ചക്കറി മേഖലയുടെ വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കും. വിളവെളുപ്പിന് തയ്യാറായി നില്‍ക്കുന്ന തക്കാളി, കാബേജ് തുടങ്ങിയ നിരവധി ഇനങ്ങള്‍ കേട് വരാന്‍ സാധ്യതയുണ്ട്. മുളച്ച് വരുന്ന പച്ചക്കറി ചെടികളെയും മഴ പ്രതികൂലമായി ബാധിക്കും. മഴ മൂലം സുഖകരമായ കാലാവസ്ഥയാണ് ഒമാനില്‍ അനുഭവപ്പെടുന്നത്. 
 

Tags:    
News Summary - oman rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.