മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടുന്ന ന്യൂനമർദം തിങ്കളാഴ്ച വൈകീട്ടോടെ ദുർബലപ്പെടുമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ന്യൂനമർദത്തിെൻറ കേന്ദ്രഭാഗം പടിഞ്ഞാറ് യമൻ ഭാഗത്തേക്കാണ് നീങ്ങുന്നത്. പടിഞ്ഞാറ് ഭാഗത്തും മരുഭൂ പ്രദേശങ്ങളിലും അടുത്ത 24 മണിക്കൂർ സമയം കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ഞായറാഴ്ച ഉച്ചക്ക് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. കാറ്റിെൻറ വേഗം മണിക്കൂറിൽ 42 കിലോമീറ്റർ വരെയായിരിക്കും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. അൽ വുസ്തയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
സലാല നഗരത്തിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച കാര്യമായ മഴ പെയ്തിട്ടില്ല.അതിനാൽ തന്നെ വെള്ളക്കെട്ടുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ തുംറൈത്ത്, മിർബാത്ത് തുടങ്ങി ദോഫാറിെൻറ മറ്റ് പ്രദേശങ്ങളിൽ നല്ല മഴയുണ്ടായി. മഴക്കെടുതിയിൽ ഒരു വിദേശിയും രണ്ട് സ്വദേശികളുമാണ് ഇതു വരെ മരിച്ചത്. വാദി മുറിച്ചു കടക്കവെ വാഹനം ഒഴുക്കിൽപെട്ട സ്വദേശിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. മഴയിലും വെള്ളപ്പൊക്കത്തിലും വിവിധയിടങ്ങളിൽ കുടുങ്ങിയ അമ്പതിലധികം പേരെ വിവിധ സുരക്ഷാ വിഭാഗങ്ങൾ രക്ഷിച്ചു. ഷാലിം ഹലാനിയാത്ത് ദ്വീപിൽ റോയൽ എയർഫോഴ്സ് ആണ് രക്ഷാ പ്രവർത്തനം നടത്തിയത്. മഴയൊഴിഞ്ഞ സമയങ്ങളിൽ തടസ്സങ്ങൾ നീക്കി സുരക്ഷ വിഭാഗങ്ങൾ റോഡുകൾ ഗതാഗത യോഗ്യമാക്കി. ആർ.ഒ.പിക്കും സിവിൽ ഡിഫൻസിനും പുറമെ ദോഫാർ നഗരസഭാ ജീവനക്കാരും സുൽത്താൻ സായുധസേനാ അംഗങ്ങളും രക്ഷാപ്രവർത്തന രംഗത്ത് സേവന നിരതരാണ്.
മഴ കുറഞ്ഞുവെന്ന് കരുതി അപകട സാധ്യത ഒഴിയുന്നില്ലെന്നും എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്നും സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു. മിർബാത്ത് മേഖലയിൽ നിരവധി വാദികളിൽ വാഹനങ്ങൾ കുടുങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുന്നറിയിപ്പുകൾ മറികടന്ന് വാഹനവുമായി റോഡിലിറങ്ങിയവരാണ് ഇങ്ങനെ അപകടത്തിൽപെട്ടവരിൽ പലരും. വീട്ടിൽ കുടുങ്ങിയ ഒമാനി കുടുംബത്തിലെ 14 പേരെ രക്ഷിച്ചു. മിർബാത്തിൽ വാദിയിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് മൂന്ന് വിദേശികളെ രക്ഷിച്ചു. റോയൽ ഒമാൻ എയർഫോഴ്സ് 23 പേരെയാണ് രക്ഷിച്ചത്. മർമൂലിൽ ഒായിൽ റിഗ്ഗുകൾക്ക് സമീപം വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് കുടുങ്ങിയവരെയും ഹലാനിയാത്ത് ദ്വീപിൽ കുടുങ്ങിയവരെയുമാണ് എയർഫോഴ്സ് രക്ഷിച്ചത്. ഹൈമ-തുംറൈത്ത് റോഡിലെ ഇരുവശത്തുമുള്ള മരുഭൂമിയിൽ തടാകങ്ങൾ രൂപപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.